Wednesday, November 2, 2011

അല്ഷീമര്‍ ഡിമെന്ഷിയ - ഒരു അകാല, അസ്വാഭാവിക വാര്‍ധക്യം

"ഓര്‍മ്മകള്‍ മരിക്കുമോ, ഓളങ്ങള്‍ നിലക്കുമോ" എന്നൊരു ഗാനം നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ ഭാവനകള്‍ എന്നും സത്യം ആവണമെന്നില്ലല്ലോ. അതിനു ഉദാഹരണങ്ങള്‍ ആണ് ഡിമെന്ഷിയ രോഗങ്ങള്‍. ഇവയില്‍ പ്രധാനപ്പെട്ടതാണ് അല്ഷീമര്‍ ദിമെന്ഷിയ. ഇതിനെ കുറിച്ച് ചിന്തിക്കുന്നതിനു മുമ്പ് തലച്ചോറിലെ ഓര്‍മയുമായി ബന്ധപെട്ട ചില വിവരങ്ങള്‍ മനസിലാക്കുന്നത്‌ നല്ലതാണ്.

പ്രായമായവര്‍ വര്‍ദ്ധിക്കുന്നത് വൈദ്യശാസ്ത്രത്തിന്റെ പുരോഗതി കൊണ്ടാണല്ലോ. മരുന്നുകളെ ആശ്രയിച്ചും മറ്റുമാണ് പലരും മുന്നോട്ടു പോകുന്നത്. ഈ വയോധിക വര്‍ദ്ധന, ഡിമെന്ഷിയ രോഗങ്ങളുടെയും വര്‍ധനയ്ക് കാരണം ആയി. വൃദ്ധന്മാരെ ഏറ്റവും കൂടുതല്‍ കഷ്ടപ്പെടുത്തുന്ന നാല് രോഗങ്ങളാണ് പ്രമേഹം, ഹൃദ്രോഗം, കാന്‍സര്‍, ഡിമെന്ഷിയ.

40 വയസു കഴിഞ്ഞാല്‍ തലച്ചോറിനു വാര്‍ധക്യം ബാധിച്ചു തുടങ്ങുന്നു. ഒരു മനുഷ്യന്റെ തലച്ചോറിനു ചെറുപ്പത്തില്‍ ശരാശരി 1500 gm. ഭാരം ഉണ്ട്. ഒരു 85 വയസിനു ശേഷം ഇത് 1000 gm. ആയി കുറയുന്നു. അതായതു പ്രായം ആകുന്നതനുസരിച്ചു തലച്ചോറിന്റെ ഭാരം കുറഞ്ഞുകൊണ്ടിരിക്കുന്നു. എങ്ങിനെ ആണ് ഭാരം കുറയുന്നത് എന്ന് സ്വാഭാവികമായി നാം ചിന്തിക്കും. നമ്മുടെ മസ്തിഷ്കം നാഡികള്‍ കൊണ്ടും, അവയെ പൊതിഞ്ഞിരിക്കുന്ന കൊഴുപ്പ് കണങ്ങള്‍ കൊണ്ടും നിറഞ്ഞിരിക്കുന്നു. അതിനുള്ളില്‍ എപ്പോഴും നടക്കുന്ന ആയിരക്കണക്കിന് രാസ/വൈദ്യുത പ്രേഷണങ്ങള്‍, അതുകൊണ്ട് ചില ശാസ്ത്രഞ്ജര്‍ തലച്ചോറിനെ ഒരു "കെമിക്കല്‍ സൂപ്പ്" എന്നാണ് വിളിക്കുന്നത്‌. നാടികളില്‍ രാസ സംപ്രേഷണം അല്ലെങ്കില്‍ വൈദ്യുത സംപ്രേഷണം നന്നായി നടക്കണമെങ്കില്‍ നാഡികള്‍ കൊണ്ടുള്ള വയറിങ്ങ്‌ നന്നായിരിക്കണം, അത് നന്നാകണമെങ്കില്‍ DNA നന്നാകണം, അതിനു വഴിയില്‍ തടസ്സവും പാടില്ല. ഇവിടെ തടസ്സം വന്നാല്‍ ആദ്യം ലിംബിക് സിസ്ടവുമായി ബന്ധപെടുന്ന ഓര്‍മ്മക്കാണ്‌ പെട്ടെന്ന് ക്ഷതമെല്കുന്നത്. അതായതു നാടികല്കുള്ളില്‍ ചില വസ്തുക്കള്‍ കിടന്നു (രക്തക്കുഴലില്‍ ചീത്ത കൊളസ്ട്രോള്‍ എന്നപോലെ) സംപ്രേഷണം തടസം ചെയ്യുന്നതോടെ ഓര്മ കുറഞ്ഞു വരുന്നു. ഒപ്പം നല്ല നാഡീ കോശങ്ങളില്‍ കുറവുണ്ടാകുന്നു. അല്ലെങ്കില്‍ മുകളില്‍ പറഞ്ഞ "കെമിക്കല്‍ സൂപ്പ്" കുറയുന്നു. അപ്പോള്‍ ഭാരവും കുറയുന്നു.

ഹന്ടിങ്ങ്ടോന്‍ ഡിസീസ് (huntington 's disease ), പാര്കിന്സന്‍സ് ഡിസീസ് (parkinson 's disease ), രക്താതിസംമര്ധം (hypertension ), പ്രമേഹം (diabetis ), തലച്ചോറിലെ ക്ഷതങ്ങള്‍ (trauma ), കൊളസ്ട്രോളിന്റെ ആധിക്യം (hyperlipideemia ), അപസ്മാരം (epilepsy ), അല്ഷീമര്‍ ഡിസീസ് (alzheimer 's disease ), ആള്കഹോളിസം (alchoholism ), എയിഡ്സ് (AIDS ), അണുബാധ (infection ), ഡിപ്രഷന്‍ (depression ) തുടങ്ങിയ പല രോഗങ്ങളില്‍ ഒന്നായോ ഒന്നില്‍ കൂടുതല്‍ ഒരുമിച്ചോ തലച്ചോറിനെ ആക്രമിച്ചെന്നു വരാം. ഇതെല്ലാം ഡിമെന്ഷിയ രോഗത്തിലേക്ക് നയിക്കുന്നു.

തലച്ചോറിലെ രക്തക്കുഴലുകളില്‍ രക്തം കട്ടിപിടിച്ച് ഒരു ഭാഗം തളര്‍ന് പോകുന്നവര്‍ ഉണ്ട്. അങ്ങിനെ പ്രായമാകുമ്പോള്‍ ചെറിയ ഒരു രക്തക്കുഴലില്‍ രക്തം കട്ടിപിടിച്ച് മറവി ഉണ്ടാകാറുണ്ട്. ഇതിനെ വാസ്കുലാര്‍ ഡിമെന്ഷിയ എന്ന് പറയുന്നു. അല്ഷീമര്‍ ദിസീസിനോപ്പവും ഇതുണ്ടാകാം.

വാര്‍ധക്യത്തില്‍ ഉണ്ടാകുന്ന ഓര്‍മ്മക്കുറവും, മറ്റു ബലഹീനതകളും ഡിമെന്ഷിയയിലെ ഓര്‍മ്മക്കുറവും തമ്മില്‍ ചില വ്യത്യാസങ്ങള്‍ ഉണ്ട്, അതായതു, വാര്‍ധക്യത്തില്‍ ഒക്സിജെന്റെ ആഗിരണം, രക്തയോട്ടം ഇവയ്ക് കുറവ് വരുമെങ്കിലും ഗ്ലൂകൊസിന്റെ ആഗിരണം തലച്ചോറില്‍ നന്നായി നടക്കുന്നു. എന്നാല്‍ ഒക്സിജെന്റെ ആഗിരണം, രക്തയോട്ടം, ഗ്ലൂകൊസിന്റെ ആഗിരണം ഇവയ്കെല്ലാം കുറവ് സംഭവിക്കുന്നു ഡിമെന്ഷിയയില്‍.

അല്ഷീമര്‍ ഡിമെന്ഷിയ (Alzheimer 's Dementia )

അലോയിസ് അല്ഷീമര്‍ (Alois Alzheimer ) എന്ന ജര്‍മ്മന്‍ നൂറോ ശാസ്ത്രഞ്ജന്‍ 1907 -ഇല്‍, മറവി (amnesia ), സംസാര ശേഷിക്കുറവു(aphasia ), തീരുമാനങ്ങള്‍ എടുക്കാനും നടപ്പാക്കാനും ഉള്ള കഴിവ്കുറവ് (appraxia ), സന്നിപാതം (dilerium ), മിഥ്യാ ധാരണങ്ങള്‍ (delusion ),

പെരുമാറ്റ വൈകല്യങ്ങള്‍ (behavioural changes ), അങ്ങിനെ ചില രോഗങ്ങളുണ്ടായിരുന്ന ഒരു വ്യക്തിയുടെ തലച്ചോര്‍ പോസ്റ്റ്‌ മോര്ടം ചെയ്യാന്‍ അവസരം ലഭിച്ചു. ആ വ്യക്തിയുടെ മസ്ത്ഷ്കത്തിലെ നാടികല്കിടയില്‍ രണ്ടു വസ്തുക്കള്‍ അദ്ദേഹം കാണുകയുണ്ടായി. സെനയില്‍ പ്ലേകും, ഫിബ്രുലാര്‍ ടാന്കിലും. അങ്ങിനെ അദ്ദേഹത്തിന്റെ പേരിനോട് ചേര്‍ത്ത് ഈ രോഗത്തിന് പേരുമിട്ടു. അദ്ദേഹത്തിന്റെ കണ്ടെത്തലുകള്‍ ഇന്നും മാറ്റമില്ലാതെ തുടരുന്നു.

നാടികളില്‍ അമൈലോയിദ് പ്ലേക്കുകള്‍ അടിഞ്ഞു കൂടുമ്പോള്‍ അത് സ്വാഭാവികമായി നിര്‍മാര്‍ജനം ചെയ്യപ്പെടണം. അങ്ങിനെ നിര്‍മാര്‍ജനം ചെയ്യപെടാതെ അടിഞ്ഞു കൂടി, ഇരുമ്പിനെ തുരുംബെടുക്കുന്നത് പോലെ നാഡികളെ നശിപ്പിക്കുന്നു. ഇതാണ് അല്ഷീമര്‍ ഡിമെന്ഷിയയില്‍ സംഭവിക്കുന്നത്‌. ഇത് സംഭവിച്ചു തുടങ്ങിയാല്‍ 6 - 7 വര്ഷം കൊണ്ട് രോഗി മരിക്കുന്നു. പരിചയമുള്ള പേരുകള്‍ മറന്നു പോകുക, സംസാരത്തില്‍ ഏകാഗ്രത ഇല്ലാതാകുക, പഴയ കാര്യങ്ങള്‍ ചിലതൊക്കെ മറന്നു പോകുക ഇങ്ങിനെയുള്ള കാര്യങ്ങള്‍ പ്രായമായവര്കും ഉണ്ടാകാമെങ്കിലും ഡിമെന്ഷിയയില്‍ സംഭവിക്കുന്നത്‌ നേരെ തിരിച്ചാണ്. ഉടനെ ചെയ്യുന്ന കാര്യങ്ങള്‍ ആണ് മറന്നു പോകുന്നത്. വളരെ പഴയ കാര്യങ്ങള്‍ ഓര്‍മയില്‍ നിലനില്കുകയും ചെയ്യുന്നു. പ്രായമാവുംബോഴാണ്‌ ഇത് സാധാരണ കാണുന്നത്. ഇത് ഒരു 45 വയസ്സില്‍ 20 %, 65 വയസ്സില്‍ 50 % അങ്ങിനെ സാധ്യത കൂടുന്നു.

ലക്ഷണങ്ങള്‍
നടത്തം സാവാകാശത്തിലാകുക, ബഹളം വയ്കുക, പെട്ടെന്നുള്ള മറവി, ചെയ്ത ജോലി ഉടന്‍ മറക്കുക, ദേഷ്യം, ഉന്മാദം, വാക്കുകള്‍ ഓര്‍ത്തെടുക്കാന്‍ ബുദ്ദിമുട്ടു വരിക, ദീന ഭാവം, അലഞ്ഞു തിരിയുക, പിച്ചും പേയും പറയുക, വീട്ടില്‍ നിന്നും ഇറങ്ങി ഓടുക, പിന്നെ പിന്നെ സ്ഥല, കാല ബോധം നഷ്ടപ്പെടുന്നു, എവിടെ നില്കുന്നുവെന്നോ, എന്ത് ചെയ്യുന്നു എന്നോ ഉള്ള ബോധം ഇല്ലാതാകുക. ഭൂത, വര്‍ത്തമാന, ഭാവി കാലങ്ങള്‍ മറന്നു പോകുക ഇവയൊക്കെ ഉണ്ടാകുന്നു.

കാരണങ്ങള്‍

കാരണങ്ങള്‍ വിശദമായി വിവരിക്കണമെങ്കില്‍ നാം വൈദ്യ ശാസ്ത്രം കുറച്ചെങ്കിലും പഠിക്കണം. പക്ഷെ സാധാരണക്കാരായ നമുക്ക് കാര്യങ്ങള്‍ ചുരുക്കമായി അറിഞ്ഞാല്‍ മതിയെന്നത് കൊണ്ടും, കൂടുതല്‍ പഠിക്കുന്നത് അപ്രസക്തമാണ് എന്നതുകൊണ്ടും, അത്യാവശ്യമുള്ളതു മാത്രം നമുക്ക് മനസിലാക്കാം.

a) പാരമ്പര്യം (heredity )

അമ്മയ്ക്കോ അച്ഛനോ ഡിമെന്ഷിയ ഉണ്ടെങ്കില്‍ മക്കള്‍ക് വരാന്‍ 50 % സാധ്യത ഉണ്ട്. പാരമ്പര്യവും കൃത്യമായി മനസിലാക്കാന്‍ ബുദ്ധിമുട്ടുള്ള സന്ദര്‍ഭങ്ങള്‍ ഉണ്ടാകാറുണ്ട്, ഉദാ: ഒരാള്‍ക് 60താമത്തെ വയസില്‍ രോഗം തുടങ്ങുകയും 65 വയസ്സാകുമ്പോള്‍ മരിക്കുകയും ചെയ്യുമ്പോള്‍, അവിടെ എന്ത് രോഗത്താലാണ് മരിച്ചതെന്ന് തിരിച്ചരിഞ്ഞില്ലെന്നു വരാം. അയാള്‍ 80 വയസ്സ് വരെ ജീവിച്ചിരുന്നെങ്കില്‍ ഡിമെന്ഷിയ ഉണ്ടാകുമായിരുന്നോ ഇല്ലയോ എന്ന് നിഗമനത്തില്‍ എത്താന്‍ പ്രയാസമാണ്. DNA യിലെ 21 ന്നാം നമ്പര്‍ ക്രോമസോമിലെ APP (Amailoid Precursor Protein ) ജീനില്‍ ആണ് ഡിമെന്ഷിയയിലെ പാരമ്പര്യ ഖടകം ഉള്ളത്. സാധാരണ അമ്മയുടെ പ്രായം വളരെ കുറഞ്ഞിരുന്നാലും, കൂടിയിരുന്നാലും ജനിക്കുന്ന കുഞ്ഞിനു രോഗ സാധ്യത ഉണ്ട്.

b ) വ്യായാമ കുറവ് (lack of exercise )

ശരീരത്തിന് വ്യായാമം കൊടുക്കുന്നത് പോലെ മനസ്സിന് അല്ലെങ്കില്‍ തലച്ചോറിനും വ്യായാമം ആവശ്യമാണ്‌. അതിനൊപ്പം പോഷണവും ആവശ്യമാണ്‌. ഇതില്ലാതെ വരുന്നത് പ്രശ്നമാണ്.

c ) അമൈലോയിട് കാസ്കേഡ് പരികല്പന (amailoid cascade hypothesis )

രക്തക്കുഴലില്‍ കൊളസ്ട്രോളിന്റെ അളവ് കൂടി ഹൃദ്രോഗത്തിന് കാരണമാകുന്നത് പോലെ, അമൈലോയിട് പ്രോട്ടീന്‍ കണങ്ങള്‍ നാഡീ കോശങ്ങള്‍ അടിഞ്ഞു കൂടി തലച്ചോറിലെ കോശങ്ങളെ നശിപ്പിക്കുന്നു. ഈ പ്രക്രിയ ആണ് അമൈലോയിദ് കാസ്കേഡ് പരികല്പന.

d ) കാത്സ്യം ചാനലുകളും സ്വതന്ത്ര രാഡിക്കലുകളും (calcium channels & free radicals )

ഗ്ലുട്ടാമേറ്റ്‌ എന്ന ഒരു അമ്ലം ഒരു നാഡീ പ്രേഷകം (neurotransmitter) ആണ്. ഓര്മ ശക്തിയെ സംബന്ദിച്ചു ഗ്ലുട്ടാമേറ്റ്‌ സ്വീകരിണികളുടെ പങ്കു പ്രാധാന്യം ഉള്ളതാണ്. ‍ ഈ സ്വീകരിണികളുടെ നടുക്കുള്ള ഒരു ഭാഗമാണ് കാത്സ്യം ചാനല്‍. ഗ്ലൂട്ടാമിന്‍ ഉത്പാദനം കൂടുതലായാല്‍ കാത്സ്യം ചാനലുകള്‍ കൂടുതല്‍ ഉത്തേജിക്കപ്പെടും. അങ്ങിനെയായാല്‍ അതില്‍ നിന്നും സ്വതന്ത്ര രാഡിക്കല്‍ എന്ന മറ്റൊരു വിഷവസ്തുവിന്റെ ഉത്പാദനം നടക്കുന്നു. ഇത് കോശങ്ങളെ നശിപ്പിക്കുന്നു. വാര്‍ധക്യത്തിന്റെ കാരണം തന്നെ സ്വതന്ത്ര രാഡിക്കലുകളുടെ ഉത്പാദനം ആണ്. ഇത് വളരെ പതിയെ നടക്കുന്ന പ്രക്രിയ ആയതുകൊണ്ട് നാം അറിയുന്നില്ല എന്നെ ഉള്ളു.

e ) ഈസ്ട്രോജെന്‍ (estrogen )

ഈസ്ട്രോജെന്‍ ഹോര്‍മോണുകളുടെ പ്രവര്‍ത്തനം നിലയ്ക്കല്‍ പ്രശ്നമുണ്ടാക്കുന്നു. സ്ത്രീകളില്‍ പുരുഷന്മാരെ അപേക്ഷിച്ച് ഡിമെന്ഷിയ രോഗങ്ങള്‍ കുറഞ്ഞിരിക്കുന്നതിനു പ്രധാന കാരണം തന്നെ ഈ ഹോര്‍മോണിന്റെ സാന്നിധ്യം ആണ്. കാരണം ആയുസ്സ്, ഓര്മ, പ്രതിരോധ വ്യവസ്ഥ ഇവയെ അനുകൂലിക്കുന്ന ഹോര്‍മോണ്‍ ആണിത്. മെനോ പോസ് വന്നവര്‍ മാത്രം കുറച്ചു ശ്രദ്ധിക്കണം. പുരുഷന്മാരിലെ ടെസ്ടോസ്റെരോണ്‍ എന്ന ഹോര്മോനിനു മേല്പറഞ്ഞ ഗുണങ്ങള്‍ ഒന്നും ഇല്ല,

f ) തലച്ചോറിനുണ്ടാകുന്ന തകരാറുകള്‍ (traumas )

തലയ്ക് എല്കുന്ന ക്ഷതങ്ങള്‍ ഭാവിയില്‍ നാഡീകോശങ്ങള്‍ക് നാശം ഉണ്ടാക്കുന്നു. ബോക്സര്‍മാര്‍, ഹെല്മെടു വെയ്കാതെ ബൈക്ക് യാത്ര ചെയ്യുന്നവര്‍ ഇവര്കൊക്കെ പ്രശ്നങ്ങള്‍ വന്നെന്നു വരാം.

മുകളില്‍ പറഞ്ഞ കാരണങ്ങള്‍ കൂടാതെ മ്യൂടെഷന്‍ (mutation ), പരിസ്ഥിതി ഖടകങ്ങള്‍, അസൈടയിന്‍ കോളിന്‍ എന്ന ഹോര്‍മോണിന്റെ നാശവും നിര്‍മാര്‍ജനവും, കോലിനെരചിക് ടെഫിഷിഅന്‍സി (cholinergic defeciency ), ഗ്ലുടാമെറ്റ് സംശ്ലേഷണം, തൈരോഇദ് തകരാറുകള്‍, പ്രതിരോധ വ്യവസ്ഥയുമായുള്ള ബന്ധം, ഇങ്ങിനെ കുറെ പ്രക്രിയ കൂടി നടക്കുന്നത് കൊണ്ടാണ് ഡിമെന്ഷിയ രോഗങ്ങള്‍ ഉണ്ടാകുന്നത്.

ചികിത്സ

ന്യൂറോ ഇമേജിംഗ് പോലുള്ള സൌകര്യങ്ങള്‍ വന്നതോടെ രോഗത്തിന്റെ കാരണങ്ങള്‍ പലതും മനസിലാക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും നിവാരണ മാര്‍ഗങ്ങള്‍ ഇന്നും പൂര്‍ത്തിയാക്കാന്‍ ആധുനിക വൈദ്യ ശാസ്ത്രത്തിനോ ഇതര വൈദ്യ ശാസ്ത്രങ്ങല്കോ സാധിച്ചിട്ടില്ല.

ചികിത്സ കിട്ടിയാലും വലിയ ഗുണമൊന്നും കിട്ടാത്ത ഒരു രോഗമാണിത്. വൈറ്റമിന്‍ E അടങ്ങിയ മരുന്നുകളും, ഭക്ഷണങ്ങളും ചികിത്സയ്കുപയോഗിക്കുന്നു. ഇതിന്റെ നിവാരണത്തിനുള്ള പഠനം ലോകത്തെല്ലായിടത്തും നടക്കുന്നു. ചികിത്സക്കൊപ്പം രോഗിയെ മനസിലാക്കാനും സ്വാന്തനപ്പെടുതാനുമുള്ള നമ്മുടെ ക്ഷമയാണ് അത്യാവശ്യം.

നമുക്ക് ചെയ്യാവുന്നത്

ചില കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ രോഗസാധ്യത ഒഴിവാക്കി നമുക്ക് ജീവിക്കാം. ഉദാ:

1) ബൌധിക വ്യായാമങ്ങളില്‍ ഏര്‍പെടുക (ഉദാ: മനക്കണക്ക് കൂട്ടുക, ചെസ്സ്‌ കളിക്കുക,

ക്രോസ് വേര്‍ഡ്‌ പൂരിപ്പിക്കുക മുതലായവ)

2 ) വായന ശീലമാക്കുക, പിന്നെ വായിച്ച പ്രാധാന്യമുള്ള കാര്യങ്ങള്‍ ഓര്‍ത്തെടുക്കാന്‍ നോക്കുക.

3 ) പുത്തന്‍ പഴച്ചാറുകള്‍ (ജൂസ്) കഴിക്കുക, പച്ചക്കറികള്‍ കഴിക്കുക.

4 ) വൈറ്റമിന്‍ E അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക

(കാപ്പി, ചായ, ചിലതരം പഴവര്‍ഗങ്ങള്‍ ഇവ ഉപയോഗിക്കുക )

5 ) ഒരിടത്തു തന്നെ ചടഞ്ഞിരിക്കാതെ ക്രിയാത്മകമായ കാര്യങ്ങളില്‍ പങ്കെടുത്തു മനസ്സ്

എപ്പോഴും ആക്ടിവ് ആക്കി വെയ്ക്കുക.

6 ) meditation പോലുള്ള കാര്യങ്ങള്‍ ചെയ്യാന്‍ പരിശ്രമിക്കുക.

നമ്മുടെ ജീവന്‍

ഹോര്മോനുകല്ക് അതിര് കടന്ന ഉത്തേജനം കൊടുക്കുന്ന നാഡീ പ്രേഷകവും (excitatory neurotransmitters ) ഈ അമിത ഉത്തേജനത്തെ തടയുന്ന

നാഡീ പ്രേഷകവും (inhibitory neurotransmitters ) നമ്മുടെ ശരീരത്തില്‍ ഉണ്ട്. ഇവ തമ്മിലുള്ള തമ്തുലനാവസ്ഥ ആണ് നമ്മുടെ ജീവന്റെ നില നില്പിന്റെ അടിസ്ഥാനം.


പ്രത്യാശ

ന്യൂറോ ഇമേജിംഗ് പോലുള്ള സംവിധാനത്തിലൂടെ കാരണങ്ങള്‍ മനസിലാക്കുകയും, ക്രോമസോമിലെ ജീനിനെ മനസിലാക്കുന്ന ശാസ്ത്രം (genealogy ) വികസിക്കുകയും ചെയ്യുമ്പോള്‍, ഡിമെന്ഷിയ രോഗങ്ങള്‍ക്ക് പ്രതിരോധം എര്പെടുതാന്‍ ആധുനിക വൈദ്യശാസ്ത്രത്തിനു സാധിച്ചെന്നു വരാം, അതിനായി നമുക്ക് പ്രാര്‍ഥിക്കാം.