Monday, October 22, 2012

നിദ്രതന്‍ നീരാഴി നീന്തിക്കടന്നപ്പോള്‍..

ഉറക്കം എത്ര ശാന്തമായ അനുഭവം ആണ്.  ഉറക്കം ഒരു ധ്യാനമാണ്. അവിടെ ദുഖമില്ല, ചിന്തയില്ല, വേദനയില്ല. എല്ലാത്തില്‍ നിന്നും അല്പനേരത്തേക്കു വിശ്രമം എടുക്കുന്നു. ശരീരത്തിനും ഒരു വിശ്രമം. ഉറക്കം പ്രകൃതി നല്‍കിയിരിക്കുന്ന ഒരു അനുഗ്രഹമാണ്. നാം കോടികള്‍ സംബാദിചാലും, എല്ലാം നേടിയാലും നമുക്ക് ഒന്ന് സ്വസ്ഥമായി ഉറങ്ങാന്‍ സാധിച്ചില്ലെങ്കില്‍ എന്ത് ഗുണം. എത്രയോ കോടീശ്വരന്മാര്‍, ഉറക്കമില്ലാതെ ഉറക്ക ഗുളികകളെ ആശ്രയിച്ചു കഴിയുന്നു. കോടികള്‍ സമ്പാദിച്ചു പട്ടുമെത്തയില്‍, എ സീയുടെ ശീതളതയില്‍ തിരിഞ്ഞും മറിഞ്ഞും ഉറക്കമില്ലാത്ത രാത്രികള്‍ ചിലവഴിക്കുന്ന കൊടീശ്വരന്മാരും, കിടപ്പാടമില്ലാതെ കടത്തിണ്ണകളിലും മറ്റും, വെറും ചാക്ക് വിരിച്ചു സുഖമായി ഉറങ്ങുന്ന ദരിദ്രനും ഇന്നത്തെ ലോകത്തെ രണ്ടു വിരോധാഭാസങ്ങള്‍ ആണ്.  ഇവിടെ ആരാണ് മനസ്സില്‍ സ്വസ്ഥത അനുഭവിക്കുന്നത് എന്ന് ഇന്ന് വിവേകം ഉള്ള ആര്‍ക്കും മനസിലാകും. മനുഷ്യന്‍ ശരാശരി അവന്റെ ആയുസ്സിന്റെ മൂന്നിലൊന്നു ഉറങ്ങി തീര്‍ക്കുന്നു. അതായത് 60 വയസ്സാകുന്ന ഒരാള്‍ 20 വര്ഷം ഉറങ്ങുന്നു, എന്ന് ലോകത്തിന്റെ പല ഭാഗങ്ങളും നടന്ന പഠനങ്ങള്‍ തെളിയിക്കുന്നു.  മരണത്തെ പലര്‍ക്കും ഭയമാണ്. എന്നാല്‍ ഭയക്കാതിരിക്കാന്‍ ഒരു കാര്യം ചിന്തിച്ചാല്‍ മതി. ഉറക്കത്തില്‍ നാം എവിടെ?  കാരണം ഉറക്കം മരണത്തിന്റെ ഒരു പരിശീലനമാണ്. തലച്ചോറിന്റെ പ്രവര്‍ത്തനവും, രക്തചംക്രമണവും, ശ്വസോച്യാസവും അല്ലാതെ എല്ലാം മരിച്ചതിനു തുല്യമാണ് ഉറക്കത്തില്‍. ഉറക്കം നിത്യമായ മരണത്തിലേക്കുള്ള പരിശീലനമാണെന്നാണ് ഡോ. പുനത്തില്‍ കുഞ്ഞബ്ദുള്ള പറയുന്നത്. എന്തായാലും ഉറക്കം എന്നത് എന്താണെന്ന് ആര്‍ക്കും അറിയാമെങ്കിലും അതിന്റെ ശാസ്ത്രീയമായ വശങ്ങള്‍ അല്പം മനസിലാക്കുന്നത്‌ രസകരമാണ്.

എന്താണ് ഉറക്കം

ശരീരത്തിനും മനസ്സിനും തലച്ചോറിലൂടെ കിട്ടുന്ന ഒരു വിശ്രമം ആണ് ഉറക്കം. ശരീരത്തിന് വിശ്രമം കിട്ടാന്‍ തലച്ചോറ് ചെയ്യുന്ന ഈ പ്രക്രിയ  ശരീരത്തിനും മനസ്സിനും അത്യന്താപേക്ഷിതമായ ഒന്നാണ്.  മനുഷ്യരെ പോലെ, എല്ലാ ജീവികളും ഉറങ്ങുന്നു. ഉറക്കം ഇല്ലെങ്കില്‍ ഒരു ജീവനും നിലനില്‍പ്പില്ല. അതുകൊണ്ട് തന്നെ ജീവികളുടെ അസ്തിത്വത്തിന്റെ ഭാഗമാണ് ഉറക്കം. നിദ്രയില്‍ ശരീര പേശികള്‍ എല്ലാം അയയുന്നു. എന്നാല്‍ തലച്ചോര്‍ ഏറ്റവും നന്നായി പ്രവര്‍ത്തിക്കുന്ന ഒരു സമയം കൂടിയാണത്.

മെലാട്ടോനിന്‍

തലച്ചോറിലെ മെലാട്ടോനിന്‍ (melatonin ) എന്ന ഹോര്‍മോണ്‍ ആണ് ഉറക്കം ഉണ്ടാക്കുന്നത്‌.  ഇത് മനസ്സിന് സന്തോഷവും ഉണ്ടാക്കുന്നു.
രാത്രി സമയം ആണ് ഉറക്കത്തിനു നല്ലത്. കാരണം ഈ ഹോര്‍മോണ്‍ രാത്രിയിലാണ് കൂടുതല്‍ ഉണ്ടാകുന്നത്. നാം എത്ര പകല്‍ ഉറങ്ങിയാലും രാത്രി ഉറക്കം പോലെ ഉറങ്ങാന്‍ പറ്റില്ല. രാത്രിയില്‍ വെളിച്ചം കുറയുമ്പോള്‍ മേലടോനിന്‍ കണ്ണിലെ ദ്രശ്യ കേന്ദ്രങ്ങളുമായി നേരിട്ട് ബന്ധമുള്ള തലച്ചോറിലെ പീനയില്‍ ഗ്രന്ധിയുമായി പ്രവര്‍ത്തിച്ചു ഉറക്കം ഉണ്ടാക്കുന്നു. ഉറക്കം കുറഞ്ഞാല്‍ മേലടോനിന്‍ ഉത്‌പാദനവും കുറയുന്നു.

ഉറക്കത്തിന്റെ രണ്ടു ഖട്ടങ്ങള്‍

ദ്രുതചലന വേള ( REM - Rapid Eye Movement )
ദ്രുതവിഹീനചലന വേള ( NREM - Non-Rapid Eye Movement)

ഇവ രണ്ടും 90 മുതല്‍ 110 മിനിറ്റ് വരെ മാറി മാറി വരുന്നു. ചില ഡോക്ടര്‍മാര്‍ പറയുന്നത്, അത് ഓരോ 90 മിനിറ്റ് കൂടുമ്പോഴും മാറുന്നു എന്നാണു. ഏതായാലും കുറഞ്ഞത്‌ 90 അല്ലെങ്കില്‍ ഒന്നര മണിക്കൂര്‍ ദൈര്‍ഖ്യം പ്രതീക്ഷിക്കാം. ഇതില്‍ ദ്രുതചലന വേളയില്‍ ആണ് സ്വപ്‌നങ്ങള്‍ കാണുന്നത്. ഇതും ഫ്രോയിഡിന്റെ Interpretation of Dreams  (സ്വപ്നവിശകലനം) എന്ന പുസ്തകത്തില്‍ പറയുന്നു.

ഉറക്ക പ്രശ്നങ്ങള്‍

1 ) നിദ്രാടനം ( Somnambulism )

ഗാഢനിദ്രയുടെ ഭാഗമാണ് നിദ്രാടനംഇത് നടക്കുന്നത് NREM  വേളയിലാണ്.  ഗാഢനിദ്രയില്‍ എഴുന്നേറ്റു നടക്കുകയോ പ്രവര്‍ത്തി ചെയ്യുകയോ ചെയ്യുന്നു. മാംസപേശികളും, കൈകാലുകളും, തലച്ചോറിലെ നിദ്രയുടെ കേന്ദ്രവുമായി വിയോജിക്കുംബോഴാണ് ഇതുണ്ടാകുന്നത്. ഇവിടെയും നമ്മുടെ കണ്ണുകള്‍ ചലിക്കുന്നുന്ടെങ്കിലും വേഗം കുറവായിരിക്കും. കുട്ടികളിലും കൌമാരക്കാരിലും ആണ്
സാധാരണ കാണാറുള്ളത്‌.

2  ) പേടിസ്വപ്നങ്ങള്‍ (Nightmares )

പേടിസ്വപ്‌നങ്ങള്‍ കൂടുതല്‍ കാണുന്നത്, പകല്‍ സമയത്ത് മനസ്സ് വല്ലാതെ അസ്വസ്തമായും, നിരാശയായും, പരാജയ മനോഭാവത്തിലും ഒക്കെ ഇരിക്കുകയും ഉറങ്ങുകയും ചെയ്യുമ്പോഴാണ്. ചിലപ്പോള്‍ വലിയ കുറ്റബോധം, മരണത്തിന്റെ ഓര്‍മ്മകള്‍,   വലിയ ദുരന്തങ്ങളുടെ ഓര്‍മ്മകള്‍ ഇവ പകല്‍ സമയത്ത് നിരന്തരം ഉണ്ടാകുമ്പോഴും ഇങ്ങിനെയുണ്ടാകാം. ഇത് കുട്ടിക്കാലത്ത് അല്പം കൂടിയിരിക്കും.  
പകല്‍ സമയത്ത് ബോധമനസ്സിലെ ഈ വ്യാപാരങ്ങള്‍, ഉറക്കത്തില്‍ ഉപബോധ മനസ്സില്‍ ഉണര്‍ന്നു, REM  എന്ന വേളയില്‍ സ്വപ്നമാകുന്നു. വല്ലപ്പോഴും ഇതുണ്ടായാല്‍ ഇത് പ്രശ്നമില്ല.  എന്നാല്‍  തുടര്‍ച്ചയായി പേടി സ്വപ്നം  കണ്ടാല്‍   നല്ലൊരു  
കൌണ്‍സിലറിന്റെയോ,  മനശാസ്ത്രഞ്ഞന്റെയോ സഹായത്താല്‍  ഇതില്‍  നിന്ന് രക്ഷ നേടാനുള്ള മാര്‍ഗങ്ങള്‍ ആരായാം.

3 ) കൂര്‍ക്കം വലി (Snoring )

ഉറക്കത്തില്‍  ശരീരപേശികള്‍ എല്ലാം അയയുന്നു. അപ്പോള്‍ ശ്വാസക്കുഴല്‍ കടന്നു പോകുന്ന, അസ്ഥിയില്ലാത്ത ഭാഗത്തെ പേശികള്‍
കൂടുതല്‍ ചുരുങ്ങുന്നു. അപ്പോള്‍ കുറുനാക്കില്‍ തട്ടി വരുന്ന ശ്വാസത്തിന് ശബ്ദമുണ്ടാക്കുന്നു. പൊതുവേ വണ്ണം കൂടുതലുള്ളവര്‍ക്ക് കഴുത്തിനും വണ്ണം കുടുതല്‍ കാണുമല്ലോ അവര്‍ക്ക് കൂര്‍ക്കം വലിയും കൂടുതല്‍ ആയിരിക്കും. എങ്കിലും നന്നായി വ്യായാമം ചെയ്യുന്നവര്‍ക്ക് ഇത് കുറവായിരിക്കും. ഇത് ചികില്സിക്കാതിരുന്നാല്‍ ഭാവിയില്‍ സ്ട്രോക്ക്, ഹൃദ്രോഗം ഇവ വരാന്‍ കാരണമാകാം. കാരണം ആവശ്വത്തിനു ഓക്സിജന്‍ തലച്ചോറില്‍ എത്താന്‍ കൂര്‍ക്കം വലി തടസ്സമാകുന്നു.

4 ) ഉറക്കമില്ലായ്മ (Insomnia )

ഉറക്കമില്ലായ്മ അല്ലെങ്കില്‍ ഉറക്കക്കുറവ് ഏറ്റവും കൂടുതല്‍ ആള്‍ക്കാരെ ബാധിക്കുന്ന ഒന്നാണ്. ചിലര്‍ ചെരിഞ്ഞും മറിഞ്ഞും കിടന്നു സമയം എടുത്തു ഉറങ്ങുന്നു. ചിലര്‍ അങ്ങിനെ തന്നെ നേരം വെളുപ്പിക്കുന്നു. മസ്തിഷ്ക്കതകരാര് കൊണ്ട്,
ഉത്കണ്ടാ രോഗങ്ങള്‍ കൊണ്ടും, ജീവിത രീതിയിലെ മാറ്റങ്ങള്‍ മൂലം ജൈവ ഖടികാരത്തിലുണ്ടാകുന്ന പ്രശ്നങ്ങള്‍ കൊണ്ടും
അങ്ങിനെ പലതും ഇതിനു കാരണമാകാം.


നിദ്രാ രോഗങ്ങള്‍

വിഷമ നിദ്ര (dyssomnia ), ക്രമരഹിത നിദ്ര (parasomnia ), അനിയന്ത്രിത നിദ്ര (narcolepsy ), അമിതനിദ്ര (hypersomnia ) ഇവയൊക്കെ
നിദ്രാ രോഗങ്ങള്‍ ആണ്. ഇവ കൂടാതെ ഉറക്കത്തിലെ വര്‍ത്തമാനം, ശ്വാസം നിന്നുപോകല്‍ (Sleep Apnea), പല്ലുകടി, കൈകാല്‍ ചലിക്കല്‍,
നിദ്രാ തളര്‍വാതം, തുടങ്ങിയ നിദ്രാ  വൈകല്യങ്ങളും ഉണ്ട്. ഇവയൊക്കെ ശ്വാസക്കുഴലിന്റെ തടസ്സം, നാഡീ പ്രശ്നങ്ങള്‍, മാനസിക പ്രശ്നങ്ങള്‍ ഇവയുടെ ഒക്കെ പരിണത ഫലങ്ങള്‍ ആണ്.

ഇതില്‍ അനിയന്ത്രിത നിദ്രയില്‍ പകല്‍ സമയവും ജോലി ചെയ്യുന്ന സമയവും, കളികള്‍ ഇവയ്ക്കിടയിലും
ഉറങ്ങി പോകാം. ഡ്രൈവ് ചെയ്യുന്നതിനിടയില്‍ ഉറങ്ങി പോകാം. അമേരിക്കയില്‍ ഇങ്ങിനെ പല അപകടങ്ങളും ഉണ്ടാകാറുണ്ട്.

അമിത നിദ്രക്കാര്‍ 18 മണിക്കൂറോളം തുടര്‍ച്ചയായി ഉറങ്ങിപോകാറുണ്ട്.

മൂക്കില്‍ ദശ വളര്‍ന്നാലും,  രാത്രി ഉറക്കത്തിനു പ്രശ്നമാണ്.   പുക വലിയും പ്രശ്നക്കാരനാണ്.  മൂക്കില്‍ ഒഴിക്കുന്ന തുള്ളി മരുന്ന് അല്പം ആശ്വാസം നല്‍കും.  മൂക്കിലെയോ തോന്ടയിലെയോ പ്രശ്നം പരിഹരിക്കാന്‍ വ്യായാമം ചെയ്യുക, പുകവലി നിര്‍ത്തുക, ഇവയൊക്കെ ചെയ്യാം.  കുറവില്ലെങ്കില്‍ ചെറിയ സര്‍ജറി വഴി അത് ശരിയായിക്കിട്ടും.

ജൈവ ഖടികാരം

നാം എത്ര ഉറങ്ങിയാലും കൃത്യ സമയത്ത് അല്ലെങ്കില്‍ വെളിച്ചം വരുമ്പോള്‍ ഉണരുന്നു. നാം ചില പ്രത്യക സമയത്ത് എന്നും കൃത്യമായി എഴുന്നേല്‍ക്കാന്‍ നമുക്കൊരു ജൈവ ഖടികാരം ഉണ്ട് (biological clock ). ഇങ്ങിനെ ഉണരുന്നതിനെ circadian rythm എന്ന് പറയുന്നു.  കുറച്ചു നാള്‍ നാം കൃത്രിമമായി അലാം വെച്ച് എഴുനേറ്റു നോക്കുക, അതിനു ശേഷം ആ ക്ലോക്ക് ഇല്ലെങ്കിലും നമ്മുടെ ജൈവ ഖടികാരം നമുക്ക് അലാം ബെല്‍ തരുകയും നാം ഉണരുകയും ചെയ്യും. സിര്കാടിയന്‍ താളത്തിലെ പിഴകള്‍ വഴിയും ഉറക്ക പ്രശ്നമുണ്ടാകും. ഒരു നിശ്ചിത സമയം ഉറങ്ങാന്‍ പറ്റാത്തതാണ് ഇതിന്റെ പ്രധാന പ്രശ്നം.

എത്ര മണിക്കൂര്‍ ഉറങ്ങണം

രണ്ടു മാസം വരെയുള്ള കുട്ടികള്‍ 18  മണിക്കൂര്‍ ഉറങ്ങണം. അത് പിന്നെ മുതിര്‍ന്നു വരുന്തോറും കുറഞ്ഞു കുറഞ്ഞു 19 വയസ്സാകുമ്പോള്‍ 8 - 9 മണിക്കൂര്‍ ഉറങ്ങണം. പ്രായ പൂര്ത്തിയായവര്‍ 7 മണിക്കൂര്‍ എങ്കിലും ഉറങ്ങണം.  പ്രായ പൂര്‍ത്തിയായവര്‍ക്ക് തീരെ ഉറക്കം കുറഞ്ഞാലും, കൂടുതല്‍ ഉറക്കമായാലും പല വിധ പ്രശ്നങ്ങളും ഉണ്ടാകാം. നന്നായി ഉറങ്ങുന്നവരെക്കാള്‍
തലച്ചോറിനു വാര്‍ധക്യം നന്നായി ഉറങ്ങാത്തവര്‍ക്ക് വേഗന്നു ബാധിക്കുന്നു. അതായത് 5 മണിക്കൂറില്‍ കുറഞ്ഞുറങ്ങന്നവര്‍ക്കും, 9 മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങുന്നവര്‍ക്കും, ഇങ്ങിനെയുള്ള പ്രശ്നം വരുന്നു. 9 മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങിയാല്‍ ദുര്‍മേദസ്സ്, പ്രമേഹം, ഹൃദ്രോഗം എന്നിവയും. അഞ്ചു മണിക്കൂറില്‍ കുറവായാല്‍ അമിത രക്തസമര്‍ദ്ദം, ക്ഷീണം, ശ്രദ്ധയില്ലായ്മ, ഏകാഗ്രതയില്ലായ്മ ഇവയുണ്ടാകാം.

ഉറക്കം കുറഞ്ഞാലുള്ള പ്രശ്നങ്ങള്‍

1 ) ഏകാഗ്രതയില്ലായ്മ, ഉത്കണ്ട ഇവയുണ്ടാകുന്നു  
2 ) പ്രതിരോധ ശക്തി കുറയല്‍ (രക്തത്തില്‍ വെള്ള രക്താണുക്കള്‍ കുറയുന്നു)
3 ) ശ്രദ്ധയില്ലായ്മ, അസ്വസ്ഥത, കണ്ണിനു വേദന, കരുകരപ്പ് ഇവയുണ്ടാകുന്നു. 
4 ) വിഷാദരോഗം, ഉത്കണ്ടാ രോഗങ്ങള്‍, ഹോര്‍മോണ്‍ വ്യതിയാനം, വാതം ഇവയുണ്ടാകുന്നു
5 ) സന്തോഷം ജനിപ്പിക്കുന്ന മേലാടോനിന്‍ എന്ന ഹോര്‍മോണ്‍ കുറയുന്നു
6 ) ശാരീരിക ക്ഷീണം കൂടുന്നു
7) ശരീര ഭാരം കൂടുന്നു - തലച്ചോറിനു ആവശ്യത്തിനു ഓക്സിജന്‍ കിട്ടാതെ വരുമ്പോള്‍ പകല്‍ സമയം കൂടുതല്‍ ക്ഷീണം തോന്നും. ഈ ക്ഷീണം മാറാന്‍ കൂടുതല്‍ ഭക്ഷണം കഴിക്കുന്നു. ഇതാണ് തടി കൂടാന്‍ കാരണം.

ഉറക്കം കുറയുന്നതിന്റെ കാരണങ്ങള്‍

1 ) അസ്വസ്ഥമായ മനസ്സ്
2 ) ഉറങ്ങുന്നതിനു മുമ്പ് കാപ്പി, ചായ ഇവ കുടിക്കല്‍
3 ) ഉറങ്ങുന്നതിനു മുമ്പ് അമിതമായി മദ്യപിക്കള്‍, പുക വലിക്കുക,  
4 ) രാത്രി എരിവു, മസാല  ഉള്ള ഭക്ഷണങ്ങള്‍ കഴിക്കുക
5 ) ഭക്ഷണം തീരെ കഴിക്കാതെ കിടക്കുക
6 ) ശരീരത്തിന്റെ വേദനകള്‍, മനസ്സിന്റെ വേദനകള്‍
7 ) ചെറുതും, ശബ്ദമാനമായതും, വൃത്തിയില്ലത്തതും ആയ മുറികള്‍
8 ) ചിട്ടയില്ലായ്മ, ഷിഫ്റ്റ്‌ ഡ്യൂട്ടി, വ്യായാമമില്ലായ്മ  മുതലായവ
9 ) വൃത്തിയില്ലാത്ത ബെഡ് റൂം, സ്ഥലം മാറി ഉറങ്ങല്‍ തുടങ്ങിയവ 
10 ) നല്ല ചൂട്, നല്ല തണുപ്പ്, വൃത്തിയില്ലാത്ത പായ, ബെഡ് തുടങ്ങിയവ  
11 ) വിഷാദ രോഗം, ഉത്കണ്ട

നല്ല ഉറക്കം കിട്ടാനുള്ള മാര്‍ഗങ്ങള്‍

1 ) നല്ല ചിന്തയില്‍ ഉറങ്ങാന്‍ പോകുക
2 ) ഉറങ്ങുന്നതിനു മുമ്പു പ്രാര്‍ത്ഥന, ധ്യാനം ഇവയിലേതെങ്കിലും ചെയ്യുക
3 ) എന്തെങ്കിലും ആകംഷയുണ്ടാകാത്ത നല്ല പുസ്തകങ്ങള്‍ വായിക്കുക
4 ) പകല്‍ സമയം വ്യായാമം ചെയ്യുക`
5 ) ഉറങ്ങുന്നതിനു മുമ്പ് പാല്‍, വാഴപ്പഴം ഇവയിലേതെങ്കിലും കഴിക്കുക
6 ) ഉറങ്ങുന്നതിനു മുമ്പ് മിതഭക്ഷണം കഴിക്കുക
7 ) ഉറങ്ങുന്നതിനു മുമ്പു നല്ല സംഗീതം കേള്‍ക്കുക
8 ) ബെഡ് റൂം, ബെഡ് ഇവ നല്ലതാണെന്ന് ഉറപ്പു വരുത്തുക
9 ) സുഖകരമായ അന്തരീക്ഷ താപനില, ശുദ്ദവായു ഇവ ഉറപ്പാക്കുക
10 ) വീണ്ടും ഉറക്കം വന്നില്ലെങ്കില്‍ താല്പര്യമുള്ള എന്തെങ്കിലും എഴുതുക, വായിക്കുക, ടി വീ കാണുക

നല്ല ഉറക്കത്തിന്റെ ഗുണങ്ങള്‍

1 ) നല്ല ഓര്മ കിട്ടുന്നു - പഠിക്കുന്ന എന്തും ഉറക്കത്തിനു മുമ്പ് പഠിക്കുക, ഉണര്നാലുടനെ പഠിക്കുക എങ്കില്‍ നല്ല ഓര്മ കിട്ടുക തന്നെ ചെയ്യും
2 ) ആയുസ്സ് കൂട്ടുന്നു - കുറച്ചുറക്കവും അമിത ഉറക്കവും ആയുസ്സ് കുറക്കുന്നു. 6 തൊട്ടു 8 മണിക്കൂര്‍ വരെ ഉള്ള ഉറക്കം ആയുസ്സ് കൂട്ടുന്നു.
3 ) വിവിധ രോഗങ്ങള്‍ കുറയുന്നു - സ്ട്രോക്ക്, BP , വാതം, പ്രമേഹം, അകാല നര, അകാല വാര്‍ധക്യം, ഇവ കുറയുന്നു.
4 ) ക്രിയാത്മകത വര്‍ധിക്കുന്നു - നല്ല ഉറക്കം ഉന്മേഷത്തോടെ ജോലി ചെയ്യുന്നതിനും, പുതിയ ആശയങ്ങള്‍ വര്‍ദ്ധിക്കുന്നതിനും ഇടയാക്കുന്നു
5 ) കുട്ടികളുടെ പഠനം നന്നാകുന്നു - നല്ല ഉറക്കം കുട്ടികളുടെ പഠിക്കുന്നതിലെ ശ്രദ്ധ, ക്ലാസ്സിലെ ക്രിയാത്മകത, അതിലൂടെ നല്ല മാര്കും കിട്ടുന്നു.
6 ) ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നു - ആവശ്യത്തിനു തൂക്കം ഇല്ലെങ്കില്‍ നന്നായി ഉറങ്ങുക
7 ) മാനസിക സമ്മര്‍ദ്ദം കുറയുന്നു - നല്ല ഉറക്കം സമ്മര്‍ദ്ദം കുറച്ചു, ശരീര ഉപാപചയങ്ങള്‍ നേരെയാക്കുന്നു
8 ) നല്ല ഉറക്കം അപകടങ്ങള്‍ കുറക്കുന്നു - നല്ല ഉറക്കം കിട്ടിയാല്‍ ഡ്രൈവര്‍മാര്‍ ഡ്രൈവ് ചെയ്യുമ്പോള്‍ ഉറങ്ങിപോകാതെ അപകടം ഒഴിവാകുന്നു


ചികിത്സാ മാര്‍ഗങ്ങള്‍

നിദ്രയുടെ പ്രശ്നങ്ങള്‍ കൂടുതല്‍ ആയാല്‍ മാത്രമേ ചികില്സിക്കെണ്ട്തുള്ളൂ. ചില ആശുപത്രികളില്‍ ഇതിനുള്ള സൌകര്യങ്ങള്‍ ഉണ്ട്, ഉദാ: തിരുവനന്തപുരം ശ്രീ ചിത്രയില്‍,   പോളിസോമ്നോഗ്രഫി, MSLT  (Multiple Sleep Latency Test ) എന്നീ ടെസ്റ്റുകള്‍ ഉറക്കത്തില്‍ തന്നെ ചെയ്തു ഉറക്കത്തിന്റെ താളപ്പിഴകള്‍ പരിഹരിക്കും, ന്യൂറോളജി, നെഞ്ചു രോഗവിഭാഗം, മനശാസ്ത്ര വിഭാഗം ഇങ്ങിനെ മൂന്നു വിഭാഗം കൂടിയ ഒരു ടീമിന്റെ സംയുക്ത ചികിത്സയാണിവിടെ ചെയ്യുന്നത്. 



References ;


1)  Sleep: The Mysteries, the Problems, and the Solutions – Carols H. Schenck, Carlos Schenck, 2007



2)  Interpretation of Dreams  - Sigmund Freud, 1913

  

Tuesday, September 4, 2012

ചിരിയുടെ ആരോഗ്യരഹസ്യങ്ങള്‍

ചിരി വില കൊടുക്കാതെ കിട്ടുന്ന ഏറ്റവും നല്ല ഔഷധമാണ്ചിരിയുടെ 
മഹത്വങ്ങള്‍ നാം അറിഞ്ഞാല്‍ നാം എന്നും ചിരിക്കാന്‍ പരിശ്രമിക്കും. ശുഭചിന്തകളും, ലളിതവ്യയാമങ്ങളും, മനസ്സ് തുറന്ന ചിരിയും നമ്മുടെ ആരോഗ്യത്തെയും സൌന്ദര്യത്തെയും കൂട്ടുന്നു. മനുഷ്യര്‍ പണം കൊണ്ട് മാത്രമല്ല ദാരിദ്ര്യം അനുഭവിക്കുന്നത്. ഇത്തിരി സ്നേഹം കിട്ടാന്‍ കൊതിക്കുന്ന എത്രയോ മനുഷ്യരുണ്ട്‌ ലോകത്തില്‍. അങ്ങിനെ ഒരു ചെറു പുഞ്ചിരി മതി പല ഹൃദയങ്ങളുടെയും ദാരിദ്ര്യദുഃഖം മാറാന്‍. പക്ഷെ ചില മനുഷ്യരുണ്ട്‌ ഒരിക്കലും ചിരിക്കാറില്ല, അല്ലെങ്കില്‍ ചിരി വരില്ല, ചിലര്‍ക്ക് ചിരി വന്നാലും പുറത്തു കാട്ടാന്‍ വലിയ ബുദ്ധിമുട്ടാണ്. ചിലരുണ്ട്  എപ്പോഴും ചിരിക്കും. ജന്മനാലുള്ള അനുഗ്രഹമാകാം.  അതെ ചിരിക്കാന്‍ സാധിക്കുന്നത് ഒരു അനുഗ്രഹമാണ്. ചില മനുഷ്യരുണ്ട്‌ ദുഃഖം മനസ്സില്‍ ഉണ്ടെങ്കിലും മറ്റുള്ളവരെ ചിരിപ്പിച്ചുകൊണ്ടിരിക്കും. ലോകം കണ്ട ഏറ്റവും വലിയ  കൊമേഡിയന്‍, ബ്രിട്ടീഷ്‌ കൊമേഡിയന്‍ ആയിരുന്ന ചാര്‍ളി ചാപ്ലിന്‍ ആയിരുന്നു. എന്തിനു ദൂരത്തു പോകണം, നമുടെ ബഹദൂര്‍, അടൂര്‍ഭാസി, ജഗതി, ഇപ്പോള്‍ സുരാജ് ഇങ്ങിനെയുള്ള എത്രപേര്‍ മറ്റുള്ളവര്‍ക്ക് ചിരിയും സന്തോഷവും നല്‍കുന്നു.  ദുഃഖം  പങ്കു വെച്ചാല്‍ കുറയുന്നുസന്തോഷം പങ്കുവെച്ചാല്‍ കൂടുന്നുസ്വയം ചിരിക്കുന്നതിലും നല്ലത്  തമാശപരസ്പരം പറഞ്ഞു അതോര്‍ത്തു  ചിരിക്കുന്നതാണ്ചിരിയിലൂടെ നമ്മുടെ ജൈവ രാസവൈദ്യുതി ഞരമ്പുകളില്‍ കൂടുന്നു.  ചിരിയിലൂടെ നമ്മുടെ മസിലുകള്‍ അയയുന്നുരക്തസമ്മര്ദം നോര്‍മല്‍ ആകുന്നു. അങ്ങിനെ എന്തെല്ലാം ഗുണങ്ങള്‍ കിട്ടുന്നു. ജനുവരി 11 ലോകചിരി ദിനമായി ആഖോഷിക്കുന്നു.  

  ഫ്രോയിഡ് തന്റെ "The Joke and Its Relation to The Unconscious"   എന്ന പുസ്തകത്തില്‍ പറയുന്നത് നന്മയുടെ വിളനിലമായ  "സുപ്പര്‍ ഈഗോഎന്ന മനസ്സിന്റെ തലം,  ഈഗോ എന്ന മനസ്സിന്റെ തലത്തിനു ഒരു തമാശ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നുഅങ്ങിനെ നല്ല ഒരു തമാശ ജനിച്ചാല്‍ അല്ലെങ്കില്‍ കേട്ടാല്‍ മനസ്സ് വളരെ സന്തോഷിക്കുന്നു. മനസ്സില്‍ അറിയാതെ ചിരി വിടരുന്നു എന്നാണു. മനശാസ്ത്രത്തില്‍ ചിരിയുടെ പഠനത്തിനു ജീലോടോളജി (jelotolgy ) എന്ന് പറയുന്നു.

കാന്സാസ് സര്വകലാശാലയിലെ മനശാസ്ത്രഞ്ഞരായ ഡോ താരാ ക്രാഫ്ടിന്റെയും താരാ പ്രെസ്മാന്റെയും നിരീക്ഷണത്തില്‍, ചിരി മനുഷ്യനെ ബാധിക്കുന്ന പല ദുഖങ്ങളെയും പ്രയാസങ്ങളെയും കെടുത്തുന്നു. സാധാരണ ചിരി വായിലെ മസിലിനെ വികസിപ്പിക്കുമ്പോള്‍ നിഷ്കളങ്കമായ ചിരി വായിലെയും കണ്ണിലെയും മസിലുകളെ വികസിപ്പിക്കുന്നു എന്നും അവര്‍ കണ്ടെത്തി.  

ചിരിയും മസ്തിസ്കവും
ഒരു തമാശ കേള്‍ക്കുമ്പോള്‍ തലച്ചോറിലെ പ്രീഫ്രോന്ടല്‍ കോര്ടെകസി (prefrontal cortex ) ന്റെ ഭാഗമായ ഫ്രോന്ടല്‍ ലോബ് എന്ന ഭാഗം വിവരങ്ങള്‍ ശേഖരിക്കുന്നു. മോട്ടോര്‍ കേന്ദ്രങ്ങള്‍ പേശികള്‍ ചലിക്കാനുള്ള നിര്ദേശം കൊടുക്കുന്നു. NA (Nucleus   Accumbens ) എന്ന ഭാഗം കഥയുടെ നര്മം സ്വീകരിക്കുകയും  ചിരി പൊട്ടി വിടരാന്‍  സഹായിക്കുകയും ചെയ്യുന്നു.   ചിരി പോലുള്ള ശരീരപേശീ ചലനങ്ങള്‍ അങ്ങിനെ ഉണ്ടാകുന്നു. ലിംബിക് സിസ്റ്റത്തിന്റെ ഭാഗങ്ങളായ  ടെമ്പരല്‍ ലോബ്,  ഹൈപോതലാമസ്,  അമിഗ്ദാല,  ഹിപ്പോകാംബസ്  എന്നിവയും ചിരി ഉണ്ടാകാന്‍ സഹായിക്കുന്നു. എന്നാല്‍ തലച്ചോറിലെ ചില  ന്യൂറോണുകള്‍ക്ക് കേടു സംഭവിച്ചാല്‍ നിയന്ത്രിക്കാനാകാത ചിരി ചിലരില്‍ ഉണ്ടാകും. കൂടുതല്‍ ചിരിച്ചാല്‍, സന്തോഷിച്ചാല്‍ കരയുമ്പോള്‍ ഉണ്ടാകുന്നതുപോലെ കണ്ണുനീര്‍ ഗ്രന്ധിയില്‍ നിന്ന് കണ്ണുനീര്‍ പൊഴിക്കാന്‍ ലാക്രിമല്‍ ഗ്രന്ധിക്ക് (lacrimal gland) തലച്ചോര്‍ നിര്‍ദേശം കൊടുക്കുന്നു. 

ഇക്കിളിയും ചിരിയും 

ഒരു കുട്ടിയെ ഇക്കിളി ഇട്ടാല്‍ ആ കുട്ടി ചിരിക്കുന്നു. പ്രായമായവര്‍ക്കും ഇത് സംഭവിക്കുന്നു. സ്പൈനല്‍ കോര്ടിനു കിട്ടുന്ന പ്രചോദനം ചിരിയുടെ കേന്ദ്രത്തില്‍ എത്തുന്നു. ചിരിക്കുന്നു. എന്നാല്‍ നാം സ്വയം ഒന്ന് ഇക്കിളി ഇട്ടു നോക്കിയേ. നാം ചിരിക്കില്ല. ഒരേ പ്രചോദനം തലച്ചോറില്‍ എത്തുന്നു എങ്കിലും ചിരിക്കുന്നില്ല. ഇന്നും ഇതിന്റെ രഹസ്യം വൈദ്യ ലോകത്തിനു പിടികിട്ടുന്നില്ല. ഇങ്ങിനെ ഉത്തരം കിട്ടാത്ത പല ചോദ്യങ്ങളും വൈദ്യ ലോകത്തിലുണ്ട്. അങ്ങിനെയുള്ള ചോദ്യങ്ങള്‍ക്കുത്തരം കിട്ടാന്‍ വൈദ്യ ലോകം നിരന്ദരം ഗവേഷണത്തിലാണ്.


ചിരി കള്ബുകള്‍ 

ഇന്ത്യന്‍ ഡോക്ടറായ ഡോ മദന്‍ കടാരിയ (Dr. Madan Kataria ) ആണ് 1995  യില്‍ ആദ്യമായി ചിരി ക്ലബ്‌ തുടങ്ങിയത്.  ഇന്ന് ലോകത്തില്‍ പല രാജ്യങ്ങളില്‍ ആയി 6000 ചിരി ക്ലബ്ബുകള്‍ ഉണ്ട്. യോഗയും ചിരിയും ചേര്‍ന്ന പരിശീലനം ആണ് ചിരി ക്ലബ്ബില്‍ നടക്കുന്നത്. ഒരു തമാശ മൂവി കണ്ടു അതിലെ നര്‍മം ഓര്‍ത്തു ചിരിക്കുന്ന അത്രയും ഹൃദയത്തില്‍ നിന്നും വരുന്നില്ലെങ്കിലും. വേറൊരാളുടെ ചിരി കാണുമ്പോള്‍ അടുത്ത ആള്‍ക് ചിരി വന്നെന്നു വരും, അങ്ങിനെ കൂട്ടതോട് ചിരിക്കുന്നു. എങ്ങിനെയായാലും ചിരിയുടെ ഫലങ്ങള്‍ ശരീരത്തിന് കിട്ടി തുടങ്ങുന്നു. കാരണം ചിരി തുടരുമ്പോള്‍ നമ്മുടെ ശരീരത്തിലെ ഞരമ്പുകള്‍ക്കു അറിയില്ല അത് നാം കൃത്രിമമായി ഉണ്ടാക്കിയതാണെന്ന്. പലതരം  ചിരികള്‍ ചിരി ക്ലബുകളില്‍ ഉണ്ട്. പക്ഷെ ചിലര്‍  അതായതു ശരീരത്തിന് വിശ്രമം വേണമെന്ന് ഡോക്ടര്‍ പറഞ്ഞിട്ടുള്ളവര്‍, ഹെര്‍ണിയ ഉള്ളവര്‍, BP കൂടിയവര്‍, ഗര്‍ഭിണികള്‍, ഹൃദ്രോഗം ഉള്ളവര്‍,  പൈല്‍സ് ഉള്ളവര്‍, ശസ്ത്രക്രിയ കഴിഞ്ഞ ഉടനെയുള്ളവര്‍, ജലദോഷം, പനി ഇങ്ങിനെയുള്ളവര്‍ ഇത് ചെയ്യരുതേ.   

ചിരിയുടെ ഗുണങ്ങള്‍

ചിരിയുടെ ഗുണങ്ങള്‍ മനസിലൂടെ ശരീരത്തിലെത്തുന്നതാണ്. ചിരിയുടെ കാരണങ്ങള്‍ മനസ്സില്‍ ആണ് ആദ്യം ജനിക്കുന്നത്.  ചിരി ഒരു നല്ല ഔഷദമാണ്. ചിരി നമ്മുടെ പ്രതിരോധവ്യൂഹത്തെയും സ്വതന്ത്ര നാഡീവ്യവസ്ഥയെയും ബന്ധിപ്പിക്കുന്നു. ചില ശാരീരികവും, മാനസികവും, സാമൂഹ്യവുമായ ഗുണങ്ങള്‍ താഴെ കാണുക;


1 ) മുറുകിയിരിക്കുന്ന പേശികള്‍ക്ക് അയവ് വരുത്തുന്നു.

2 ) ദുഃഖം ഉണ്ടാക്കുന്ന കോര്ടിസോള്‍ ഹോര്‍മോണ്‍ കുറയ്ക്കുന്നു 

3 ) രോഗപ്രതിരോധ ശക്തി വര്‍ധിപ്പിച്ചു ആയുസ്സ് കൂട്ടുന്നു  

4 ) ആരോഗ്യവും സൌദ്ധര്യവും കൂട്ടുന്നു. 

5 ) വേദനകള്‍ കുറയ്ക്കുന്നു

6 ) ഹൃദ്രോഗം വരുന്നത് തടയുന്നു

7 ) വിരസത ഒഴിവാക്കുന്നു

8 ) ഭയം, ഉത്കണ്ട, പിരിമുറുക്കം ഇവ കുറയ്ക്കുന്നു

9 ) മുറുകിയിരിക്കുന്ന മനസ്സിന് അയവ് വരുന്നു

10) രോഗങ്ങളില്‍ നിന്ന് വേഗം വിടുതല്‍ കിട്ടുന്നു

11) ശരീരത്തിന് സ്വാസ്ഥ്യം ഉണ്ടാക്കുന്ന എന്‍ഡോര്ഫിന്‍ എന്ന ഹോര്‍മോണ്‍ വര്‍ധിപ്പിക്കുന്നു

12) മറ്റുള്ളവരുടെ ആകര്‍ഷണം കൂടുന്നു

13) സൌഹൃദങ്ങള്‍ കൂടുതല്‍ ഉണ്ടാകുന്നു

14) വഴക്കും പിണക്കവും കുറയ്ക്കുന്നു

മുകളില്‍ പറഞ്ഞത് കൂടാതെ പല ഗുണങ്ങള്‍ പലര്‍ക്കും അനുഭവം ഉണ്ടായിരിക്കും.

ഇനി എങ്ങിനെ ആണ് സന്തോഷിക്കാനും ചിന്തിക്കാനും കൂടി സാധിക്കുക എന്നത് ഇത് വായിക്കുന്ന പലരും ചിന്തിക്കുന്നുണ്ടാകും. എന്റെ ചിന്തയില്‍ ചിലവ താഴെ കൊടുക്കുന്നു;

1 ) സന്ദര്‍ഭം കിട്ടുമ്പോഴൊക്കെ ചെറു പുഞ്ചിരി ആര്‍ക്കും നല്‍കുക.

2 ) നമ്മുടെ മണ്ടത്തരങ്ങള്‍ ഓര്‍ത്തു ചിരിക്കുക

3 ) മറ്റുള്ളവരുടെ മണ്ടത്തരങ്ങള്‍ ഓര്‍ത്തു ചിരിക്കുക. മനസ്സില്‍ ചിരി വരികയും ചെറിയ    പുഞ്ചിരി മാത്രം പുറത്തു കാണുകയും ചെയ്യും.    

4 ) നല്ല ഒരു തമാശ പടം കാണുക. കണ്ടിട്ടുണ്ടെങ്കില്‍ സുഹൃത്തുക്കളോട് പറഞ്ഞു ചിരിക്കുക    ഒപ്പം അവര്‍ക്കും ചിരിക്കാന്‍ ഒരു അവസരം കിട്ടും.

5 ) എത്ര ഗൌരവമായ വിഷയമാണെങ്കിലും ഈസിയാനെന്നു മനസ്സില്‍ വിചാരിക്കുക

6 ) ആരെക്കണ്ടാലും അവരുടെ കുറവുകളും കുറ്റങ്ങളും സ്നേഹത്തോട്    പറഞ്ഞു മനസിലാക്കുന്നതിനോപ്പം. അവരുടെ നല്ല ഗുണങ്ങള്‍ പറയുക. 

7 ) ക്ഷീണിച്ചിരിക്കുന്നവരെ കാണുമ്പോള്‍ അയ്യോ ക്ഷീണിച്ചുമെലിഞ്ഞല്ലോ എന്ന് പറയുന്നതിന്    പകരം ആരോഗ്യം അല്പം നന്നാകാനുണ്ട് കേട്ടോ എന്ന് പറയുക. 

8 ) സാധാരണ ആള്‍ക്കാരെ കാണുമ്പോള്‍ ഒന്നിനൊന്നു ചെറുപ്പമായി വരുന്നല്ലോ എന്ന് പറയുക 

9 ) സ്ത്രീകളെ കാണുമ്പോള്‍ ഓരോ ദിവസവും സൌന്ദര്യം കൂടുന്നുണ്ട് കേട്ടോ എന്ന് പറയുക 

10) കഷ്ടതയുടെ കഴിഞ്ഞ കാലങ്ങള്‍, അത് കഴിഞ്ഞു എന്ന് വിചാരിച്ചു ഭാവിയെക്കുറിച്ച്    മാത്രം ചിന്തിക്കുക. പഴയത് ചികയാതിരിക്കുക.11) തമാശ ഉള്ള പുസ്തകങ്ങള്‍ വായിക്കുക. 

12) ആരെങ്കിലും ചിരിക്കുന്നു എങ്കില്‍. ശ്രദ്ധിക്കുക, പറ്റുമെങ്കില്‍ ആരോടെങ്കിലും ചോദിക്കുക    എന്താണ് ഇത്ര ചിരിയുടെ കാരണം എന്ന്.

13) ബാല്യകാലങ്ങളില്‍ ചെയ്ത വിഡ്ഢിത്തരങ്ങള്‍ ഓര്‍ത്ത്‌ ചിരിക്കുക.

14) ഇങ്ങിനെ ഓര്‍ത്തെടുക്കാന്‍ പറ്റുന്ന എന്തും മനോമണ്ഡലത്തില്‍ കൊണ്ട് വരിക, അത്    ഓര്‍ത്തോര്‍ത്തു ചിരിക്കുക.

15) കണ്ണീര്‍ സീരിയലുകള്‍ കാണുന്നതിനു പകരം തമാശ പ്രോഗ്രാം, മിമിക്രി തുടങ്ങിയവ കാണുക.

16) പ്രാണായാമം, ശ്വസന വ്യായാമം തുടങ്ങിയത് ചെയ്യുക 

17) ഇതൊന്നും പറ്റുന്നില്ലെങ്കില്‍, മുകളില്‍ പറഞ്ഞ രോഗങ്ങള്‍ ഇല്ലെങ്കില്‍, ചിരി ക്ലബ്ബില്‍ ചേരുക.

Wednesday, May 30, 2012

വിചിത്ര മാനസികാവസ്ഥകള്‍ (Eccentric Psychiatric Syndromes)


നാം എല്ലാം സാധാരണ കേട്ടുള്ള മാനസിക വൈകല്യങ്ങള്‍ ചിത്തഭ്രമം, മതിഭ്രമം, ഞരമ്പ്‌ രോഗം, മാനസിക രോഗം എന്നൊക്കെ ആണല്ലോ എന്നാല്‍ സമൂഹത്തില്‍ ചിലര്‍ക്കെങ്കിലും ഉള്ളതും കാര്യമാക്കാതെ, ചികിത്സിക്കാതെ വിട്ടു അവസാനം വലിയ വൈഷമ്യത്തിലേക്കും എത്തിക്കുന്ന ചില മാനസികാവസ്ഥകള്‍/ലക്ഷണങ്ങള്‍ (syndromes) കൌതുകവും എന്നാല്‍ അതിശയവും നമുക്ക് ഉണ്ടാക്കാം. നാം പലരും അപ്പോള്‍ ചിന്തിക്കുന്നത് അത് അവന്റെ/അവളുടെ/അദ്ദേഹത്തിന്റെ തോന്നലുകളാണ് എന്നായിരിക്കും. പല അസ്വാഭാവിക പെരുമാറ്റങ്ങളും നാം ചെയ്യുമ്പോള്‍ മനശാസ്ത്രത്തിന്റെ ഭാഷയില്‍ അത് മാനസിക വൈകല്യങ്ങളാണ്. മാനസിക രോഗങ്ങളുടെ തലത്തിലേക്ക് വരുന്നില്ലെങ്കിലും അത് മറ്റുള്ളവരില്‍ ആ വ്യക്തിയോടുള്ള അകല്‍ച്ച അല്ലെങ്കില്‍ കളിയാക്കികൊണ്ടുള്ള പെരുമാറ്റമായി പരിണമിച്ചു എന്ന് വരാം. ജന്മവാസന (instinct) യോ പാരമ്പര്യമോ (heredity) ഏതെങ്കിലും ഉത്കണ്ടാ രോഗങ്ങളോ (anxiety disorder) പലതുമാകാം ഇവയുടെ പിന്നിലെ കാരങ്ങങ്ങള്‍. താഴെപ്പറയുന്ന ചില മാനസികാവസ്ഥകള്‍ ശ്രദ്ധിക്കുക;

കൌവേദ് സിണ്ട്രോം

"ഭര്‍ത്താവിനു പേറ്റു നോവ്‌" എന്ന് പറഞ്ഞു കേട്ടുകാണുമല്ലോ. ഭാര്യ ഗര്‍ഭിണിയായിരിക്കുമ്പോള്‍ ചില ഭര്‍ത്താക്കന്മാര്‍ക്കുണ്ടാകുന്ന മാനസികാസ്വാസ്ഥ്യങ്ങള്‍ ആണ് ഇവിടെ ഉണ്ടാകുന്നത്. ഭാര്യയുടെ ശാരീരിക ബുദ്ധിമുട്ടുകള്‍ തനിക്കു കൂടി അനുഭവപ്പെടുന്നു. ഭാര്യ ഗര്‍ഭിണിയായിരിക്കുമ്പോള്‍ ഈ അസ്വസ്ഥതകള്‍ മുഴുവന്‍ അയാള്‍ക്കനുഭവപ്പെടുന്ന പോലെ തോന്നും. ഭാര്യ ഭക്ഷിക്കുന്ന പോഷകാഹാരങ്ങള്‍ ഭര്‍ത്താവും കഴിക്കുന്നു. വളരെ അസ്വസ്ഥതകള്‍ നിറഞ്ഞ സമയങ്ങള്‍ പ്രസവം അടുക്കാറാകുന്നത് വരെ നില്‍ക്കും. പ്രസവം കഴിയുമ്പോള്‍ അസ്വസ്ഥതകളും ഇല്ലാതാകുന്നു. കൌവേദ് സിണ്ട്രോം എന്നാണിത് അറിയപ്പെടുന്നത്.

ഗാന്സര്‍ സിണ്ട്രോം

അരിയെത്ര എന്ന് ചോദിച്ചാല്‍ പയറഞ്ഞാഴി എന്ന രൂപത്തില്‍ ഉത്തരം പറയുന്ന ഒരു മാനസികാവസ്ഥയാണിത്. ചോദിക്കുന്നതിനു ശരിയായ മറുപടി ഇത്തരക്കാരില്‍ നിന്ന് കിട്ടിയില്ല എന്ന് വരാം. പെട്ടെന്ന് തലച്ചോറിലെ രാസ വൈദ്യുത തരംഗങ്ങള്‍ ഇവരില്‍ ഉണ്ടാകാതിരിക്കുന്നു. അതിനാല്‍ പറയുന്നതിന് ശരിയായ ഉത്തരം കിട്ടി എന്ന് വരില്ല. മരിയ ഗാന്സര്‍ എന്ന ശാസ്ത്രഞ്ജന്‍ ആണീ ഗവേഷണം നടത്തിയത്. അങ്ങിനെ ഇത് ഗാന്സര്‍ സിണ്ട്രോം എന്നറിയപ്പെടുന്നു.

ഒന്നായ നിന്നെയിഹ....

ഒരാളെ മറ്റൊരാളായി കാണുന്നു. അയാളെ തന്നെ പല ആളായി കണ്ടെന്നു വരാം. അല്ലെങ്കില്‍ അയാള്‍ തന്നെ പറ്റിക്കാന്‍ തനിക്കറിയാവുന്ന ആളുടെ വേഷം ഇട്ടു വന്നതാകാം. പിന്നെ ഒരാളെ തന്നെ പല ആള്കാരായി കണ്ടെന്നു വരാം. ഇങ്ങിനെയുള്ള മാനസികാവസ്ഥ ചിലരില്‍ ഉണ്ടാകാറുണ്ട്. തനിക്കു പരിചയമുള്ള ഒരാള്‍ തന്റെ മുമ്പില്‍ വന്നു നില്‍ക്കുമ്പോഴും ചിലര്‍ക്ക് തോന്നും തന്നെ കബളിപ്പിക്കാന്‍ വേറെ ആരോ അയാളുടെ രൂപത്തില്‍ വന്നിരിക്കുകയാണെന്ന്. ഇത് ഒരു തരം മതിഭ്രമത്തിന്റെ ഭാഗമാകാം. ഫ്രെഗോളി സിണ്ട്രോം എന്നാണിത് അറിയപ്പെടുന്നത്.

ഒഥല്ലോ സിണ്ട്രോം

ഇതില്‍ സംശയം ആണ് മുഖ്യ വില്ലന്‍. ഭാര്യയുടെ ചാരിത്ര്യത്തില്‍ ഭര്‍ത്താവിനു സംശയം. ഇതിനൊരുദാഹരണം നമ്മുടെ ശ്രീനിവാസന്‍ തന്റെ ഒരു പടത്തില്‍ അങ്ങിനെ ഒരു കഥാപാത്രമായി അഭിനയിക്കുന്നുണ്ട്. പങ്കാളിയോട് സംസാരിക്കുന്ന ആരെയും സംശയം. Shakespeare തന്റെ നാടകമായ ഒഥല്ലോയില്‍ ഈ കഥ പറയുന്നു. ഭാര്യയുടെ വിശ്വസ്തതയില്‍ സംശയം തോന്നുകയും അവളെ കൊല്ലുകയും ചെയ്യുന്നതാണല്ലോ അതിലെ പ്രമേയം. ഇതില്‍ നിന്നാണീ പേരുണ്ടായത്. ഇതിനു സംശയരോഗം എന്നും മനശാസ്ത്രത്തില്‍ പറയും. സ്വയം തെറ്റ് ചെയ്യുന്നവര്‍ക്കാണിത് കൂടുതല്‍ ഉണ്ടാകുന്നത്. നല്ല മനസാക്ഷി ഉള്ളവര്‍ക്കും അന്ന്യരെ മനസിലാക്കാന്‍ സാധിക്കുന്നവര്‍ക്കും ഇതുണ്ടാകില്ല.

ക്ലെറാംബോള്‍ട്ട് സിണ്ട്രോം

സുപ്പര്‍ സ്ടാറുകള്‍ (ഉദാ: ഷാരുഖ് ഖാന്‍, സച്ചിന്‍ തെണ്ടുല്‍കര്‍, ജാക്കി ചാന്‍) തങ്ങളുടെ കാമുകരാണെന്നും (തന്റെ വയറ്റില്‍ അവരുടെ കുഞ്ഞാണെന്നും പറഞ്ഞു നടക്കുന്ന അല്ലെങ്കില്‍ മനസ്സില്‍ കൊണ്ട് നടക്കുന്ന സ്ത്രീകളെ ചില സ്ഥലങ്ങളില്‍ കാണാന്‍ സാധിക്കും. അവര്‍ തന്നെ സ്നേഹിക്കുന്നുന്ടെന്നും ഇക്കൂട്ടര്‍ മനസ്സില്‍ ചിന്തിക്കുന്നു. Delusion of love എന്നും ഇറോട്ടോ മാനിയ (erota mania) എന്നും ഇതിനെ പറയാറുണ്ട്‌. ഡി കളെറാം ബോള്‍ട്ട് എന്ന ശാസ്ത്രഞ്ഞനാണിത് കണ്ടു പിടിച്ചത്. ലോകത്തില്‍ വലിയ വലിയ സ്ടാറുകള്‍ക്ക് (സിനിമാ, സ്പോര്‍ട്സ് എന്നിവയില്‍ പ്രത്യേകിച്ച്) ഇങ്ങിനെയുള്ള ഏക ലൈന്‍ കാമുകിമാരുണ്ട്.

എന്റെ ചെറുപ്പത്തില്‍ ഞാനോര്‍ക്കുന്നു ഞങ്ങളുടെ നാട്ടിലെ ഒരു ബ്രാഹ്മണ സ്ത്രീ എപ്പോഴും മനസ്സില്‍ കൊണ്ട്നടന്ന ഒരു കാര്യം കമലാഹാസന്‍ അവളെ സ്നേഹിചിരിന്നു എന്നാണു. കല്യാണം കഴിക്കും എന്നും കരുതിയിരിന്നു. ഒരു ഒറ്റ ലൈന്‍ പ്രണയം എന്ന് പറയുന്നതിനപ്പുറം, അതൊരു രോഗമോ മാനസിക വൈകല്യമോ ആണ്.

ചെറുപ്പത്തിലെ അടിച്ചമര്‍ത്തപ്പെട്ട വികാരങ്ങളും, ആഗ്രഹങ്ങളും ആണിതിന് പിന്നിലെ കാരങ്ങള്‍ എന്നാണു ഗവേഷണ മതം.

മുന്ചാസന്‍ സിണ്ട്രോം

തനിക്കെന്തോ മാരക രോഗമുന്ടെന്നും അതിനു വലിയ ചികിത്സ ആവശ്യമുണ്ടെന്നും പറഞ്ഞു നടക്കുകയും പല പല ഡോക്ടര്‍മാരെയും കാണുകയും ശസ്ത്രക്രിയകള്‍ നടത്തുകയും ചെയ്യുന്നു. എന്നാലും രോഗം കുറയുന്നില്ല. ഇങ്ങിനെയുള്ള ചിലര്‍ നമ്മുടെ സമൂഹത്തിലും ഉണ്ട്. ചിലര്‍ എന്നും വയറ്റില്‍ വേദനയാണെന്നും പറഞ്ഞു നടക്കുന്നു, ചിലര്‍ നെഞ്ചെരിച്ചില്‍ ആണെന്ന് പറഞ്ഞു നടക്കുന്നു. അവസാനം ഒള്ള ടെസ്റ്റുകള്‍ എല്ലാം ചെയ്യുന്നു. ശസ്ത്രക്രിയ വരെ ചെയ്യുന്നു. പക്ഷെ ഒരു കുഴപ്പവും കാണില്ല. കുഴപ്പം മനസിനായിരിക്കും. എന്നാലും അവര്‍ പറയും മനസിന്‌ ഒരു കുഴപ്പവും ഇല്ലെന്ന്.

വളരെക്കാലം മുമ്പ് ജര്‍മനിയിലെ ഒരു പ്രഭു ഇത്തരം രോഗത്തിനടിമപ്പെട്ടു ജീവിതം കഴിച്ചു കൂട്ടിയ ഒരു വ്യക്തിയാണ്. ബാരന്‍ മുന്ചാസന്‍ എന്നായിരുന്നു അദ്ദേഹത്തിന്‍റെ പേര്‍. അതില്‍ നിന്നാണ് ഗവേഷകര്‍ ഇതിനു ഈ പേരിട്ടത്.

ടോറെറ്റ് സിണ്ട്രോം

പെട്ടെന്നുള്ള ഒരുതരം ഞെട്ടലും വിറയലും അതോടു കൂടി ഒരുതരം ശബ്ദം പുറപ്പെടുവിയ്ക്കലും ആണിതിന്റെ പ്രത്യേകത. ചിലപ്പോള്‍ ഒന്നിന് പുറകെ മറ്റൊന്നായി ശബ്ദം വരും. സമൂഹത്തില്‍ ചില മനുഷ്യര്‍ ഇങ്ങിനെയും ഉണ്ട്. വിന്‍സെന്റ് ലാ ടോരെറ്റ് എന്ന ഗവേഷകന്‍ ആണിത് കണ്ടു പിടിച്ചത്. അങ്ങിനെ ഇത് ടോരെറ്റ് സിണ്ട്രോം എന്നറിയപ്പെടുന്നു.

സര്‍വ നഷ്ട്ടഭ്രമം

എല്ലാം നശിച്ചു. ഇനി ഒന്നുമില്ല. താനും ഈ ലോകവും എല്ലാം നശിച്ചെന്നും, തന്റെയോ ഈ ലോകത്തിന്റെ തന്നെയോ അസ്തിത്വത്തെ പോലും അന്ഗീകരിക്കാന്‍ മടിവരുന്ന ഒരു മാനസികാവസ്ഥ ആണിത്. നിഹിലിസ്ടിക് സിണ്ട്രോം അല്ലെങ്കില്‍ കോടാര്ദ് സിണ്ട്രോം എന്ന് ഇതറിയപ്പെടുന്നു. വലിയ ദുരന്തങ്ങലോ, വലിയ വെള്ളപ്പോക്കമോ, യുദ്ധങ്ങളോ മറ്റും വരുമ്പോള്‍ ചില മനുഷ്യര്‍ക്കുണ്ടാകുന്ന മാനസിക വ്യതിയാനം ആണിത്. രണ്ടാം ലോകമഹാ യുദ്ധത്തിനു ശേഷം യുറോപ്പില്‍ ചില മനുഷ്യര്‍ക്കിതുണ്ടായി എന്നാണു റിപ്പോര്‍ട്ട്‌.

പ്രാണി ഭയം

തന്റെ ശരീരത്തില്‍ എതെക്കെയോ പ്രാണികള്‍ കയറിക്കൂടിയിട്ടുന്ടെന്നു ചിലര്‍ ഭയപ്പെടുന്നു. അത് തന്റെ തൊണ്ടയിലോ ചെവിയിലോ ഇരിക്കുന്നതായും ചിലര്‍ക്ക് തോന്നുന്നു. മൂക്കിലും ചെവിയിലും പ്രാണി എപ്പോഴും ഇരിക്കുന്നതായും തോന്നുന്നു. ചിലരില്‍ ഈ മാറ്റം കണ്ടെത്തിയത് എക്ബോം എന്ന സ്വീഡിഷ് ന്യൂറോലോജിസ്റ്റ് ആണിത് കണ്ടു പിടിച്ചത്. അതിനാല്‍ ഇതിനു എക്ബോം സിണ്ട്രോം എന്ന് വിളിക്കുന്നു. 



Monday, April 16, 2012

മാനിയ (mania )

നമുക്ക് എന്ത് ചെയ്യാനും സംസാരിക്കാനും നല്ല മൂഡ്‌ ഉണ്ടായിരിക്കണം എന്നത് എല്ലാവര്ക്കും അറിയാവുന്ന ഒരു കാര്യമാണ്. മാനിയ എന്നത് മൂഡ്‌ ഡിസോര്‍ഡര്‍ (mood disorder ) എന്ന ഒരു മാനസിക സ്ഥിതിയുടെ ഭാഗമാണ്. സാധാരണ എന്തിനും ഒരു കുറഞ്ഞ അതിര്‍ത്തി, കൂടിയ അതിര്‍ത്തി, ഇതിനു രണ്ടും മദ്ധ്യേ ഉള്ള ഭാഗം, ഇങ്ങിനെ മൂന്നു ഭാഗങ്ങള്‍ ഉണ്ടായിരിക്കും. മാനസികവും ശാരീരികവും ആയ സുസ്ഥിതി നാം ഈ മദ്ധ്യേ ഉള്ള ഭാഗത്തായിരിക്കുമ്പോള്‍ മാത്രം കിട്ടുന്ന ഒന്നാണ്. കുറഞ്ഞാലും കൂടിയാലും പ്രശ്നങ്ങള്‍ ആണെന്ന് ഇന്ന് പലര്‍ക്കും അറിയാം. പല പല ഉദാഹരണങ്ങള്‍ നമുക്ക് പുറം ലോകത്തില്‍ പോലും കാണാം. ഉദാഹരത്തിനു, കരണ്ടു കൂടിയാല്‍ ഫ്യൂസ് പൊട്ടുന്നു. കുറഞ്ഞാല്‍ ലൈറ്റ് കത്തില്ല. സൂര്യന്റെ ചൂട് കൂടിക്കഴിഞ്ഞാലും വളരെ കുറഞ്ഞാലും ജീവന് പ്രശ്നമാകുന്നു, പിന്നെ നമ്മുടെ ശരീരത്തിനുള്ളില്‍ തന്നെ എന്തെല്ലാം പ്രശ്നങ്ങള്‍, പഞ്ചസാര കുറഞ്ഞാല്‍ ഹൈപ്പോഗ്ലൈസീമിയ, കൂടിയാല്‍ ഹൈപ്പെര്‍‍ഗ്ലൈസീമിയ, പ്രെഷര്‍ കൂടിയാല്‍ കൂടിയാല്‍ ഹൈപ്പെര്‍ടെന്‍ഷന്‍, കുറഞ്ഞാല്‍ ഹൈപ്പോടെന്‍ഷന്‍, ജലാംശം കൂടിയാലും കുറഞ്ഞാലും പ്രശ്നങ്ങള്‍ എന്നിങ്ങിനെ പല പല കാര്യങ്ങള്‍ നമുക്ക് കാണാന്‍ കഴിയും. ഇവിടെ മൂഡിന്റെ കാര്യത്തിലും ഇത് തന്നെയാണ് സ്ഥിതി. കൂടിയാലും കുറഞ്ഞാലും മാനിയയുടെ ലക്ഷണങ്ങള്‍ കാണിക്കും.

ഞാന്‍ നേരില്‍ കണ്ട ഒരു സംഭവം; എന്റെ ഓഫീസില്‍ ഇരുപത്തഞ്ചു വയസ്സുള്ള ഒരാള്‍ ജോയിന്‍ ചെയ്തു, അഡ്മിന്‍ ആയിരുന്നത് കൊണ്ട് എന്റെ കാബിനില്‍ തന്നെ ആയിരിന്നു കക്ഷി. ഇയാളുടെ ആദ്യ പെരുമാറ്റം കണ്ടപ്പോഴേ എന്തോ പന്തികേടുണ്ടെന്ന് എനിക്ക് തോന്നി. ഇയാള്‍ ഭയങ്കര വായാടിയാണ്, ഇയാള്‍ ഒരിടത്ത് അടങ്ങിയിരിക്കില്ലായിരിന്നു. അറിയാന്‍ മേലാത്തത് ഒന്നുമില്ല. ഭയങ്കരം തിടുക്കമാണ്, ഭയങ്കര ഫോണ്‍ വിളി, അയാള്‍ക്ക് അറിയാന്‍ മേലാത്ത ആള്‍ക്കാരില്ല എന്ന ഭാവം, പ്രോജെച്ടുകള്‍, പ്ലാനുകള്‍ എന്നുവേണ്ട എല്ലാം അതിശയോക്തി നിറഞ്ഞതായിരിന്നു (കക്ഷി ഇപ്പോളില്ല). ആവശ്യമില്ലാതെ മറ്റുള്ളവരുടെ സ്വകാര്യതയില്‍ ഇടപെടുക, ആവശ്വമില്ലത്ത കൂടുതല്‍ കാര്യങ്ങള്‍ സംസാരിക്കുക, അങ്ങിനെ പല പ്രശ്നങ്ങള്‍. ഞങ്ങള്‍ക്ക് അയാളില്‍ നിന്ന് ഒരുപാട് പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ചെറിയ ചെറിയ കാര്യങ്ങള്‍ പോലും കക്ഷിക്ക് അസ്വസ്ഥ ഉണ്ടാക്കിയിരിന്നു. പലര്‍ക്കും അയാള്‍ ഒരു ശല്യമായിരുന്നു. (ഞാന്‍ കക്ഷിക്ക് നേരിട്ട് മനസ്സിന് വിഷമം ഉണ്ടാകാതിരിക്കാന്‍ ഇടയ്ക്കിടയ്ക്ക് "തനിക്കു ചെറിയ പിരി ആണെടോ" എന്ന് തമാശ രീതിയില്‍ പറയുമായിരുന്നു - കാരണം സീരിയസ് ആയിപ്പറഞാല്‍ ഇങ്ങിനെയുള്ളവര്‍ ഒരിക്കലും അന്ഗീകരിക്കുകയുമില്ല) തികച്ചും മാനിയ ഉള്ള ഒരു മനുഷ്യന്‍ ആയിരുന്നു. കക്ഷി ഇവിടെ ജോയിന്‍ ചെയ്ത അന്ന് മുതല്‍ തന്നെ വേറെ കമ്പനികളില്‍ ഇന്റര്‍വ്യൂവിനു പോയിത്തുടങ്ങിയിരുന്നു, ആഴ്ചയില്‍ ഒരിക്കല്‍ ഒരു ഇന്റര്‍വ്യൂ എന്ന കണക്കിന്. പക്ഷെ ഒരുവര്‍ഷത്തിനു ശേഷം അയാളെ കമ്പനിയില്‍ നിന്ന് പിരിച്ചുവിടുന്നത് വരെ ഒരിക്കലും ഇന്റര്‍വ്യൂ പാസ്സായിരുന്നില്ല.

ശാരീരിക രോഗങ്ങള്‍ ചെറുതായാലും നാം ഡോക്ടറെ കാണുകയോ, മരുന്ന് കഴിക്കുകയോ എന്തെങ്കിലും ചെയ്യും. എന്നാല്‍ മാനസിക രോഗങ്ങളുടെ കാര്യത്തില്‍ (മുകളില്‍ പറഞ്ഞ പോലെ), ഇങ്ങിനെ തിരിച്ചറിയാതെ പോകുന്ന, അല്ലെങ്കില്‍ കാര്യമാക്കാത്ത ഒരുപാട് കേസുകള്‍ ഉണ്ട്. ഇത്തരക്കാര്‍ക്ക് ജീവിതത്തില്‍ പല പരാജയങ്ങളും, മനുഷ്യരുടെ വെറുപ്പും മറ്റും സമ്പാദിക്കേണ്ടി വരുന്നു.

എന്താണ് മാനിയ?

എല്ലാ കാര്യങ്ങളെയും യാഥാര്ധ്യബോധത്തോട് കാണുകയും അവയ്ക്കനുസരിച്ചു ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നതിന് എല്ലാവര്ക്കും മൂഡ്‌ ആവശ്വമാണ്. ഇതിന്റെ അളവ് കൂടിയാല്‍ ചിന്ത, ധാരണ മുതലയാവ വേണ്ട വിധത്തില്‍ നടക്കാതെ ഒരു തരം വിശ്ലധാവസ്ഥയില്‍ അല്ലെങ്കില്‍ ഉന്മാദാവസ്ഥയില്‍ മനസ്സ് എത്തുന്നു. ഇതിനെ മാനിയ എന്ന് പറയുന്നു. മൂഡ്‌ തീരെ കുറയാനും പാടില്ല.
ചിലര്‍ പറയും ഒരു മൂഡ്‌ ഇല്ല, അല്ലെങ്കില്‍ മൂഡ്‌ ഔട്ട്‌ ആണ്. ഇങ്ങിനെ വെറുതെ പറയുന്നത് രോഗമൊന്നുമല്ല. എന്നാല്‍ ഉന്മേഷമില്ലായ്മ, ചിലപ്പോള്‍ കൂടുതല്‍ ഉന്മേഷം തോന്നുക, കൂടുതല്‍ ചിന്തിക്കുക, ചിന്തയേ ഇല്ലാതിരിക്കുക, കൂടുതല്‍ വ്യാകുലമാകുക ഇങ്ങിനെ പല പല മൂഡ്‌ വ്യതിയാനങ്ങള്‍ മാനിയയുടെ ഭാഗമാണ്. ഇതൊരു പാരമ്പര്യ രോഗമാണെങ്കിലും, പാരമ്പര്യം ഇല്ലതെയുമുണ്ടാകാം. മാനിയ ഡിപ്രഷന്‍ വഴിയുമുണ്ടാകാറുണ്ട്. ഡിപ്രഷന്‍ ഇല്ലാതെയുമുന്ടാകം. ചിലപ്പോള്‍ മാനിയയും ഡിപ്രഷനും ഒന്നിച്ചുണ്ടാകം, അങ്ങിനെ ഒരു മനോരോഗത്തിന്റെ രീതിയും കാണിക്കാം. ഇതിനെ മാനിക് ഡിപ്രസീവ് സൈക്കൊസിസ് (manic depressive psychosis ) എന്ന് പറയുന്നു.

മാനിയ കൊണ്ട് ഡിപ്രഷനും ഉണ്ടാകാം. ഇതിനെ ബൈപോളാര്‍ ഡിപ്രഷന്‍ (bipolar depression ) എന്നും മാനിയ ഇല്ലാത്ത ഡിപ്രഷനു യുനിപോളാര്‍ ഡിപ്രഷന്‍ (unipolar depression ) എന്നും പറയുന്നു.

ലക്ഷണങ്ങള്‍

രോഗിയില്‍ ആശയങ്ങളുടെ പ്രവാഹം
ഫോണ്‍ വിളികള്‍
യാഥാര്ധ്യ ബോധം ഇല്ലാത്ത പെരുമാറ്റങ്ങള്‍
പ്രൊജെക്ടുകള്‍
Tv യുടെയും മറ്റും volume കൂട്ടല്‍
സാധനങ്ങള്‍ വാങ്ങികൂട്ടുക - പൊതുവേ ചിലവ് കൂടുതല്‍
എപ്പോഴും കര്മനിരതന്‍. എന്നാല്‍ ഒന്നിനും സമയം ഇല്ല.
തിരക്ക് കൂട്ടല്‍
ഉറക്കമില്ലായ്മ
എത്ര ഉറക്കമില്ലെങ്കിലും ക്ഷീണവുമില്ല

മാനിയ മാത്രം ഉള്ളവരിലാണീ മുകളില്‍ പറഞ്ഞ ലക്ഷണങ്ങള്‍. മാനിക് ഡിപ്രസീവ് സൈക്കൊസിസ് എന്ന അവസ്ഥയില്‍ ഡിപ്രഷന്റെയും മാനിയായുടെയും ലക്ഷണങ്ങള്‍ കാണിക്കും. ഏതെങ്കിലും ഒന്നിന്റെ ലക്ഷണം മാത്രമായും കാണിക്കാം.

ഇങ്ങിനെ മൂഡ്‌ ഇല്ലായ്മകള്‍ ആരിലെങ്കിലും കണ്ടാല്‍, ഡോക്ടറെയോ ബന്ടപ്പെട്ടവരെയോ അറിയിച്ചു വേണ്ട ചികിത്സ ചെയ്‌താല്‍, വ്യക്തിത്വം നല്ല രീതിയില്‍ കൊണ്ടുപോകാനും ജീവിതത്തില്‍ വിജയിക്കുവാനും സാധിക്കും.

Monday, March 19, 2012

ഇന്നത്തെ ചിന്താ വിഷയങ്ങള്‍

ചിന്തയില്‍ പോലും പാപം ചെയ്യാത്തവര്‍ ആരുണ്ട്‌? ഒരു ചെറു കള്ളം പോലും പറയാത്തവര്‍ ആരുണ്ട്‌? ഈ ലോകത്തില്‍ ആരും കാണില്ല. നന്മക്കു വേണ്ടി പറയുന്ന കള്ളങ്ങള്‍, നന്മക്കു വേണ്ടി മോഷ്ടിക്കുന്നതിന് തുല്യമാണ് (ഉദാ: കായംകുളം കൊച്ചുണ്ണി) അത് പറയുമ്പോള്‍ യേശു പറുദീസായാകുന്ന സ്വര്‍ഗത്തിലേക്ക് ഒരു നല്ല കള്ളനെ കൊണ്ട് പോയതോര്‍മ വരുന്നു. എന്നിരിക്കിലും ശാന്തമായി ഒന്നുറങ്ങാന്‍ നല്ല ചിന്തകളും, പ്രവര്‍ത്തികളും പരിശ്രമിക്കുകയെങ്കിലും ചെയ്യണം. നമുക്ക് മനസ്സിന്റെ സംസ്കരണം, ഇരുത്തം ഇവയൊക്കെ ആവശ്യമാണ്‌. അമ്പലത്തില്‍ പോയാലും, പള്ളിയില്‍ പോയാലും, മോസ്ക്കില്‍ പോയാലും, ആ സംസ്കരണം, ഇരുത്തം ഇവയ്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും. അതിലൂടെ ശാന്തത നേടുകയും ആണ് ചെയ്യേണ്ടത്.

കാമ, ക്രോധ, മോഹ, മദ, മാത്സര്യങ്ങളെ അടക്കി നിര്‍ത്തണം എന്ന് പണ്ടേ നാം കേട്ടിട്ടുള്ളതാണല്ലോ. പക്ഷെ താപസന്മാര്‍ ജീവിതം നയിക്കുന്നതുപോലെ നമുക്കാവില്ലല്ലോ. എങ്കിലും നാം ഏതു തത്വശാസ്ത്രത്തില്‍ വിശ്വസിച്ചാലും, ഏതു മതത്തില്‍ വിശ്വസിച്ചാലും, ഏതു ജീവിത പാത പിന്തുടര്‍ന്നാലും, മുകളില്‍ പറഞ്ഞ പഞ്ചേന്ദ്രിയങ്ങളുടെ നിയന്ത്രണം നമുക്ക് കുറച്ചെങ്കിലും സാധിച്ചില്ലെങ്കില്‍, നമ്മുടെ വിശ്വാസങ്ങളും തത്വശാസ്ത്രങ്ങളും നിഷ്പ്രഭാമാകും. പഞ്ചേന്ദ്രിയങ്ങളുടെ നിയന്ത്രണം അത്ര നിസ്സാരമല്ല എന്നത് സത്യമാണെങ്കിലും ആര്‍കും പരിശ്രമിക്കാവുന്നതെ ഉള്ളു.

ഒരിക്കല്‍ ശ്രീ ബുദ്ധന്റെ ശിഷ്യനോട് ഒരു മനുഷ്യന്‍ ചോദിച്ചു,
ഗുരു സംസാര സാഗര ദുഖങ്ങളില്‍ നിന്ന് എങ്ങിനെ മോചനം കിട്ടും ?
ആശയാണ് എല്ലാ ദുഖങ്ങളുടെയും കാരണം, അതിനെ നശിപ്പിച്ചാല്‍ ജനന മരണങ്ങളില്‍ നിന്നും സുഖ ദുഖങ്ങളില്‍ നിന്നും മോചനം കിട്ടും. - അദ്ദേഹം
ഉടനെ ആ മനുഷ്യന്‍ ഓ ഇത്രയേ ഉള്ളോ, അത് എത്ര നിസ്സാരം. പക്ഷെ ആ മനുഷ്യന് പിന്നെ മനസ്സിലായി അതത്ര നിസ്സാരമല്ല എന്ന്.

ഈ നിയന്ത്രണം സാധിച്ചില്ലെങ്കിലും മനുഷ്യ സ്നേഹ സേവന പാത കുറച്ചൊക്കെ ആര്‍ക്കും ചെയ്യാവുന്നതെ ഉള്ളൂ.

ആവുന്ന ഗുണം ചെയ്ക
ആവോളമെല്ലാവര്‍ക്കും
ആവുന്ന വഴിക്കെല്ലാം
ആവോളം അലിവോട്

നാം എല്ലാവരും അവഗണിക്കുന്ന ഒരു മനുഷ്യനോടു സംസാരിക്കുക, ഒരു ചെറു പുഞ്ചിരി നല്‍കുക. ഇത്ര മത്ത്രം ചെയ്‌താല്‍ മതി ആ മനുഷ്യനില്‍ വലിയ സന്തോഷവും ആശ്ചര്യവും ഉണ്ടാകും. നമുക്ക് ആരെയും സഹായിക്കാന്‍ സാധിക്കില്ല എന്ന് ചിലര്‍ വിചാരിക്കും. അത് തെറ്റാണു. ചെറിയ ചെറിയ കാര്യങ്ങള്‍ക് വലിയ ഫലം നല്‍കാന്‍ സാധിക്കും. നമുക്ക് ധാരാളം പൈസ കൊടുത്ത് ഒരാളെ സഹായിക്കാന്‍ സാധിച്ചില്ലെന്നു വരും. പക്ഷെ ആരും കാര്യമായെടുക്കാത്ത ചെറിയ കാര്യങ്ങള്‍ നാം അവഗണിക്കാതെ ചെയാന്‍ പരിശ്രമിക്കണം, "അണ്ണാന്‍ കുഞ്ഞിനും നന്നാലാവത്" എന്ന് പറഞ്ഞ പോലെ.

ലോകനുഷംഗമയിലാതൊരു ലോകയാത്ര
ക്കെകാകിയായിമുതിരുമന്നു നിനക്ക് മുന്നില്‍
നീ കാത്തിടാത്ത കുഴിയും ചുഴിയും പെരു-
ത്തുണ്ടാകാം വിവേകബലമാണവിടെസ്സഹായം

ഈ ലോകത്തില്‍ ആരുന്ടെങ്കിലും ഞാന്‍ ഏകനാണെന്ന് ചിന്തിക്കുന്നവര്‍ അനവധി. സത്യത്തില്‍ പ്രതീക്ഷിക്കാത്ത പരു പരുത്ത അനുഭവങ്ങള്‍ മനുഷ്യനുണ്ടാകാം. ചെറുപ്പത്തില്‍ പലരും സഹായത്തിനുന്ടെങ്കിലും പ്രായമാകുന്തോറും അല്പം ഏകാന്തത ഉണ്ടായെന്നു വരും, ആര്‍ക്കും സഹായിക്കാന്‍ സാധിക്കാത്ത നിമിഷങ്ങള്‍ ഉണ്ടായന്നു വരാം. പക്ഷെ സ്വന്തം അനുഭവത്തിലൂടെയും, മറ്റുള്ളവരുടെ അനുഭവങ്ങളിലൂടെയും, പലതും പഠിച്ചു പല ചതിക്കുഴികളില്‍ നിന്ന് മോചനം നേടാന്‍ ഉള്ള വിവേകം നമുക്ക് ഉണ്ടായിത്തീരും. ഇരുപത്തി നാല് വയസ്സിനു മുമ്പുള്ള ചെരുപ്പക്കര്‍ക്കാണീ ഉപദേശം നല്ലത്. കാരണം അവരുടെ തലച്ചോറിലെ ചിന്തയുടെ ഭാഗമായ pre - frontal cortex പൂര്‍ണതയെത്തുന്നത് ആ പ്രായത്തില്‍ മാത്രമാണ്. അതുകൊണ്ട് തന്നെ വിവേകത്തിന്റെ പരിപൂര്‍ണതയിലെക്കുള്ള പ്രയാണം ഇരുപത്തഞ്ചാമത്തെ വയസ്സില്‍ ആണ് തുടങ്ങുന്നത്. അങ്ങിനെ പിന്നെയുള്ള ജീവിതം വിവേകമതിയായി ജീവിക്കാന്‍ നമ്മെ സഹായിക്കും.

എവിടെയോ നിന്ന് നാം വന്നു ഇഹത്തില്
‍എവിടെയോ പോകുന്നു ആരുമറിയാതെ
എവിടെയാണെങ്കിലും എകരായിതന്നെയും
ഏവം ചലിക്കുന്നു ജനന മരണങ്ങളും

നാം ഒക്കെ എവിടെയോ ജനിക്കുന്നു, ഒരിക്കലും നിനച്ചിരിക്കാത്ത സന്ദര്‍ഭത്തിലും സ്ഥലത്തും, ജീവിതയാത്രയില്‍ ചെന്നെത്തുന്നു. സ്വപ്നങ്ങളും മോഹങ്ങളും ഉണ്ടെങ്കിലും യാഥാര്‍ഥ്യ ജീവിതം എത്ര വ്യത്യസ്തം. ആരൊക്കെ ഉണ്ടെങ്കിലും ചില സമയത്ത് നാം ഏകരായി പോകുന്നു. ആരെങ്കലും ഒരിക്കലെങ്കിലും മരണത്തെക്കുറിച്ച് ശരിക്ക് ചിന്തിക്കുന്നുണ്ടാവുമോ. നമ്മുടെ ഇഷ്ടങ്ങളോ അനിഷ്ടങ്ങളോ ഒന്നും നോക്കാതെ ജനനവും മരണവും നടക്കുന്നു.

ദിനമപി രജനീ സായം പ്രാത
ശിശിരവസന്തൌ പുനരായതൌ
കാലക്രീടതി ഗസ്ച്ചത്യായു

പകലും രാത്രിയും, സന്ധ്യയും പ്രഭാതവും, ശിശിരവും വസന്തവും എല്ലാം വരുകയും പോകുകയും ചെയ്യുന്നു. ഇങ്ങിനെ കാലങ്ങള്‍ പോകുന്നത്തിനൊപ്പം നമ്മുടെ ആയുസ്സും പോകുന്നു. നമ്മുടെ ആയുസ്സാണ് നിമിഷങ്ങള്‍ തോറും കുറയുന്നത് എന്ന് ആരാണ് ചിന്തിക്കുന്നത്. ചിന്തിക്കാതിരിക്കയാണ് നല്ലത്. കാരണം അതുമൂലം
നിരാശ തോന്നി എന്ന് വരാം. കാരണം ഇരുപത്തൊന്നു വയസ്സ് വരെ ശരീരകോശങ്ങള്‍ വളരുന്നു. ഇരുപത്തിരണ്ടു മുതല്‍ നാല്‍പതു വരെ ഒരുപോലെ നില്‍ക്കുന്നു.
നാല്പതു വയസു മുതല്‍ ശരീര കോശങ്ങള്‍ കുറേശെ നശിക്കാന്‍ തുടങ്ങുന്നു.

ഹാ പുഷ്പമേ അതികതുങ്കപദത്തിലെത്ര
ശോഭിച്ചിരുന്നിതൊരു രാജ്ഞി കണക്കയെ നീ
ശ്രീ ഭൂവിലസ്ഥിരമസ്സംശയം ഇന്ന് നിന്നുടെ
ആ ഭൂതിയെങ്ങു പുനരെങ്ങു കിടപ്പിതോര്‍ത്താല്‍

ക്ഷണഭന്ഗൂരവും നിരര്ധകവുമായ ഈ ലോകസൌന്ധര്യത്തിനേക്കള്‍ എത്രയോ വലുതാണ്‌ മനസ്സിന്റെ സൌന്ദര്യം എന്ന് കവി കാണിച്ചു തരുന്നു.
ഇതിനൊരു മേമ്പൊടിയായി വിശ്വ വിഖ്യാത കവി സാത്രേ പറയുന്നു,
സൌന്ധര്യം ദുഖമാണ്, വേദനയാണ്
അതിന്റെ നിശബ്ദമായ ശാലീനതയുടെ പിന്നില്‍ കുടികൊള്ളുന്നത് ലോകത്തിന്റെ മുഴുവന്‍ ഭീകരതയാണ്.

ലോകം നന്നാക്കണം എന്ന് നാം ആഗ്രഹിക്കുന്നു എങ്കില്‍ ആദ്യം നാം നമ്മുടെ പഞ്ചേന്ദ്രിയങ്ങളെ പിടിച്ചു കെട്ടാന്‍ പരിശ്രമിക്കണം, നിയന്ത്രിക്കാന്‍ പരിശ്രമിക്കണം.
അങ്ങിനെ നാം തന്നെ നന്നാകാന്‍ പരിശ്രമിച്ചാല്‍, അങ്ങിനെ ലോകത്തിലെ എല്ലാ വ്യക്തികളും പരിശ്രമിച്ചാല്‍ മാത്രമേ ലോകം നന്നാകൂ.


(ഇതിനു അനുബന്തമായി കൊടുത്തിരിക്കുന്ന കവിതകള്‍ പലര്‍ എഴുതിയതാണ് കൂട്ടത്തില്‍ എന്റെയും ഒരെണ്ണം ഉണ്ട്. )






Thursday, March 1, 2012

ഉത്കണ്ടാ രോഗങ്ങള്‍ (Anxiety Disorders ) - പാനിക് ദിസോര്ദര്‍

നമുക്കെല്ലാം ഉത്കണ്ട ഉണ്ടാകാറുണ്ട്. ഉത്കണ്ട ഉണ്ടാകുക എന്നത് മനുഷ്യ സഹജവുമാണ്. ഉദാ: വരാന്‍ പോകുന്ന പരീക്ഷ, ഇന്റര്‍വ്യൂ, പ്രസംഗം, തന്റെ ചെറിയ മകന്‍ അല്ലെങ്കില്‍ മകള്‍ പുതിയ ഒരു നഗരത്തിലേക്ക് പോകുമ്പോള്‍ മാതാപിതാക്കല്കുണ്ടാകുന്ന ഉത്കണ്ട, ഇതിലൊന്നും അസ്വാഭാവികമായി ഒന്നുമില്ല. എന്നാല്‍ ചില മനുഷ്യര്‍ക്ക്‌ ഈ ഉത്കണ്ട എന്ന് പറയുന്ന വികാരം ഭയങ്കരമായിരിക്കും. സഹിക്കാവുന്നതിലും അപ്പുറം ആയി അതവര്‍ക്ക് അനുഭവപ്പെടും.
എന്താണ് പാനിക് ഡിസോര്ദര്‍?
എന്തെങ്കിലും കാര്യമോര്‍ത്തു ഉണ്ടാകുന്ന അതിരുകവിഞ്ഞ ഉത്കണ്ട. ഈ ഉത്കണ്ടാകുലമായ ചിന്ത കൂടി കൂടി വരുന്നു. ഇത് അനിയന്ത്രിതമാകുന്നു. ദിനചര്യകളോ ദൈനംദിന ജോലികളോ ചെയ്യാന്‍പോലും കഴിയാത്ത വിധത്തില്‍ അസ്വസ്ഥതകള്‍ വന്നു നിറയുന്നു. ആഴ്ചയില്‍ പല പ്രാവശ്യം ചിലര്‍ക്കിതുണ്ടാവുന്നു. ചിലര്‍ക്ക് ദിവസത്തില്‍ പല പ്രാവശ്യം ഉണ്ടായി എന്ന് വരും. ഇതൊരു അനുഭവമായി കഴിഞ്ഞാല്‍ ഒരു ആക്രമണം കഴിയുമ്പോള്‍ അടുത്തത്‌ എപ്പോഴാണ് എന്നുള്ള ഉത്കണ്ടയിലായി. നിറഞ്ഞ മനസ്സോടും തളര്‍ന്ന ശരീരത്തോടും കൂടി അയാള്‍ ഇരുന്നു പോകുന്നു. എങ്കിലും ഇരിക്കാന്‍ സാധിക്കുന്നില്ല. കാരണം മനസ്സ് അസ്വസ്ഥമാണ്. ഈ അസ്വസ്ത്തതയില്‍ നിന്നും രക്ഷപെടാന്‍ ചിലര്‍ ബാഹ്യ സമ്പര്‍ക്കമൊന്നും ചെയ്യാതെ വീടിനുള്ളില്‍ ചടഞ്ഞുകൂടും. ഈ വൈകാരികാവസ്ഥ സൃഷ്ടിക്കുന്ന സന്തര്ഭങ്ങള്‍ ഒഴിവാക്കാനാണ് ഈ ഒഴിഞ്ഞു മാറല്‍.

ആക്രമണം എങ്ങിനെ?

അസ്വസ്ഥതകള്‍ കുറേശെ കൂടി വരുന്നു. അത് കൂടി കൂടി അസഹനീയമാകുന്നു. ശ്വാസം മുട്ടല്‍ ഉണ്ടാകുന്നു. ശാസോച്ച്വാസത്തിന്റെ ദൈര്‍ഖ്യം കുറയുന്നു. നെഞ്ചിടുപ്പ് കൂടുന്നു, വിയര്‍ക്കുന്നു, ചില ശരീരഭാഗങ്ങള്‍ തുടിക്കുന്നു, അല്ലെങ്കില്‍ മരവിപ്പ് തോന്നുന്നു. എന്തോ അരുതാത്തത് സംഭവിക്കാന്‍ പോകുന്നു എന്ന തോന്നല്‍. താന്‍ മരിച്ചു പോകുമോ എന്ന് ചിന്തിച്ചുപോകുന്നു. മനസ്സ് ഏതോ ശൂന്യതാ ബോധത്തിനടിമപ്പെട്ടത് പോലെ ഉള്ള അനുഭവം. ഇങ്ങിനെയുള്ള അസ്വസ്ഥതകള്‍ എല്ലാവരിലും ഒരു പോലെ ആകണമെന്നില്ല. എങ്കിലും പൊതുവേ ഉള്ള സ്വഭാവം താഴെ പറയുന്നു.

a ) ശ്വാസം മുട്ടല്‍. ശാസോച്ച്വാസത്തിന്റെ ദൈര്‍ഖ്യം കുറയുന്നു.
b ) നെഞ്ചിടുപ്പ്, കമ്പനം. ഹൃദയസ്തംപനം പോലെയുള്ള അനുഭവം.
c ) ഇന്ദ്രിയ ബോധം നഷ്ടപ്പെട്ടത് പോലുള്ള തോന്നല്‍.
d ) ശൂന്യതാ ബോധം

ചിലര്‍ ഹൃദയസ്തംഭനം ആണെന്ന് ഭയന്ന് ആശുപത്രികളിലെ ICU വിലേക്ക് തള്ളിക്കയറി എന്ന് വരും. തന്നെ രക്ഷിക്കാന്‍ ഇനി ഇവിടെ മാത്രം അഭയം എന്ന് വിചാരിച്ചാണിത് ചെയ്യുന്നത്. ഏതോ അനിര്‍വചനീയമായതും, ഭയാനകവുമായ അസ്വസ്ഥതയുടെ നീരാളിപ്പിടുത്തില്‍ പെട്ടുപോകുന്നു. ഏതോ ശൂന്യതാ ബോധത്തില്‍ വ്യക്തി നിപതിക്കുന്നു. താന്‍ വെറും പൊള്ളയാണെന്ന് രോഗിക്ക് തോന്നുന്നു.

കാരണങ്ങള്‍

ശരിയായ കാരണത്തിന് ഗവേഷണം ഇപ്പോഴും നടക്കുന്നു. എങ്കിലും ഇപ്പോഴുള്ള അറിവനുസരിച്ച്. പാരമ്പര്യം, ദീര്ഖനാളായുള്ള ഉറ്റവരുടെയും പ്രിയപ്പെട്ടവരുടെയും വേര്പാട്, വ്യക്തി പ്രത്വേകത, ജീവിത സാഹചര്യങ്ങള്‍ അങ്ങിനെ പലതുണ്ട്.

ഡിപ്രഷന്‍, OCD ഇവയുടെ കാരണമായ സെരറ്റൊനിന്‍ ഏറ്റക്കുറച്ചില്‍ ആണിവിടെയും ജീവശാസ്ത്രപരമായ കാരണം.

ചികിത്സ

ഭാഗ്യവശാല്‍ ഈ രോഗത്തിന് ഫലപ്രദമായ ചികല്സയുണ്ട്. രോഗം പൂര്‍ണമായി മാറ്റാന്‍ സാധിക്കും. നമ്മുടെ സമൂഹത്തില്‍ (ബന്ധുക്കള്‍ക്കോ ‍സുഹൃത്തുക്കള്‍ക്കോ ) ആര്‍ക്കെങ്കിലും Panic Disorder സംശയിച്ചാല്‍ ഉടന്‍ ഡോക്ടറിനെ കാണാന്‍ മടിക്കരുതേ.


Sunday, February 26, 2012

ഉത്കണ്ടാ രോഗങ്ങള്‍ (Anxiety Disorders )

ഉത്കണ്ടാ രോഗങ്ങള്‍ അല്ലെങ്കില്‍ വൈകാരിക രോഗങ്ങള്‍ എന്ന് ഇവ അറിയപ്പെടുന്നു. പെട്ടെന്ന് വരാന്‍ പോകുന്ന എന്തിനെക്കുറിചെന്കിലും വലിയ ഉത്കണ്ട ഉണ്ടാകുക അല്ലെങ്കില്‍ ചെറിയ ഭയം തോന്നുക. ഉദാ: വരാന്‍ പോകുന്ന പരീക്ഷ, നേരിടെണ്ടുന്ന ഇന്റര്‍വ്യൂ ഇവ. ചെയ്തവ ശരിയാണോ എന്ന് ഉത്കണ്ട തോന്നുകയോ ഭയക്കുകയോ ചെയ്യുക. ഈ ഉത്കണ്ട ശാരീരിക രോഗങ്ങള്‍ ആയി പരിണമിചെന്ന് വരാം. രണ്ടു തരം ഉത്കണ്ടാ രോഗങ്ങള്‍ മനുഷ്യരുടെ ഇടയില്‍ കാണുന്നു. Panic Disorder , ഓ.സി.ഡി (OCD – Obsessive Compulsive Disorder) എന്നീ രണ്ടു ഉത്കണ്ടാ രോഗങ്ങളെക്കുറിച്ച് നമുക്ക് മനസിലാക്കാം.

ഓ.സി.ഡി (OCD – Obsessive Compulsive Disorder)
ഓ സി ഡി എന്ന ചുരുക്ക രൂപത്തില്‍ ആണിതറിയപ്പെടുന്നത്. സര്‍വസാധാരണമായ ഒരു രോഗമാണ് OCD. ലോകത്തിലെ എല്ലാ രാജ്യങ്ങളിലും ഇത് കാണപ്പെടുന്നു. ഹോര്‍മോണ്‍ സംതുലനാവസ്തയിലെ ക്രമക്കേട് കൊണ്ടും അല്പം പാരമ്പര്യം കൊണ്ടും ഇതുണ്ടാകാം.

ലക്ഷണങ്ങള്‍
അശുഭകരമായ ചിന്തകളും മറ്റും ഇത്തരക്കാരെ സദാ അലട്ടിക്കൊണ്ടിരിക്കും. വീട്ടിലെ പൊടിപടലങ്ങള്‍ അടിച്ചു വാരി കഴിഞ്ഞാലും, വീണ്ടും ഒന്ന് കൂടി ചെയ്യും. പക്ഷെ തൃപ്തി വരാതെ വീണ്ടും ചെയ്യും. വീട് പൂട്ടി ഇറങ്ങിയ ആള്‍ വീണ്ടും ചെന്ന് പരിശോധിക്കും, വീട് പൂട്ടിയോ എന്ന്. ഫാന്‍ ഓഫ്‌ ചെയ്തോ, സ്ടൌ ഓഫ്‌ ചെയ്തോ എന്നൊക്കെ വീണ്ടും പോയി പരിശോധിക്കും. ഇതൊക്കെ ആവര്‍ത്തിച്ചുകൊണ്ടിരിക്കും. നിലം തുടച്ചാല്‍ വീണ്ടും തുടയ്ക്കും, ചെളി എവിടെങ്കിലും ഉണ്ടോ എന്ന് പരിശോധിച്ച് വീണ്ടും തുടയ്ക്കും. കൈ കഴുകിയാല്‍ തൃപ്തി വരാതെ വീണ്ടും വീണ്ടും കഴുകും. മറ്റുള്ളവര്‍ കളിയാക്കിയെന്നിരിക്കും. എന്ത് ചെയ്യാന്‍ ചെയ്യാതിരിക്കാന്‍ നിര്‍വാഹമില്ല. കാരണം ഇതൊരു രോഗമാണെന്ന് എല്ലാവരും അറിയില്ല. ചിലര്‍ അറിയുമെങ്കിലും അവര്‍ക്ക് നിര്‍ത്താന്‍ പറ്റുന്നില്ല. അനിയന്ത്രിതമായ ചിന്തകള്‍ (obsessions ), പ്രവര്‍ത്തിയുടെ ആവര്‍ത്തനം (compulsions ) ഇത് രണ്ടുമാണ് ഇക്കൂട്ടരെ അലട്ടുന്നത്.

കാരണങ്ങള്‍
പ്രധാനമായും മൂന്നായി തിരിക്കാം, അതായതു ജീവശാസ്ത്രപരമായ കാരണങ്ങള്‍, പെരുമാറ്റ-പാരിസ്ഥിതിക കാരണങ്ങള്‍, മനശാസ്ത്രപരമായ കാരണങ്ങള്‍ എന്നിവയാണ്

മുകളില്‍ പറഞ്ഞ കാരണങ്ങള്‍ വിവരിച്ചാല്‍ ഈ ലേഖനം കൂടുതല്‍ നീണ്ടു പോകും. തന്നെയുമല്ല സാധാരണക്കാരെ സംബന്ധിച്ച് അതിവിടെ
പ്രധാന്യമില്ലാത്തതും ആയതിനാല്‍ താഴെ കാണുന്ന ചുരുക്ക രൂപത്തിലുള്ള കാരണം മനസ്സിലാക്കാം.

ഇതൊരു പാരമ്പര്യ രോഗമാണെന്ന് പറയാം. പാരമ്പര്യം ഇല്ലാത്തവരിലും ഉണ്ട്. സെരറ്റൊനിന്‍ (seratonin ) എന്ന രാസ, ജൈവ സംയുക്തത്തിന്റെ അസന്തുലിതാവസ്ഥ ആണ് പ്രധാന കാരണം. കേന്ദ്ര നാഡീ വ്യൂഹം, രക്തത്തിലെ പ്ലെട്ലെറ്റ്, ദാഹനവ്യവസ്ഥ ഇവയില്‍ ഇത് കാണപ്പെടുന്നു. ഇതൊരു നാടീ പ്രേഷകം ആയും ഹോര്‍മോണ്‍ ആയും പ്രവര്‍ത്തിക്കുന്നു. ഇതിന്റെ അളവ് കുറഞ്ഞാലും കൂടിയാലും പ്രശ്നങ്ങള്‍ ഉണ്ടാകുന്നു. ഉദാ: ഇന്‍സുലിന്‍ അളവ് കൂടിയാലും, കുറഞ്ഞാലും പ്രശ്നം. Voltage കൂടിയാല്‍ ഫ്യൂസ് കത്തിപ്പോകുന്നു, Voltage കുറഞ്ഞാല്‍ കത്തത്തുമില്ല. BP കൂടിയാലും കുറഞ്ഞാലും പ്രശ്നം എന്ന് പറയുന്നത് പോലെയാണിതും. ഡിപ്രഷന്‍, പാനിക് ദിസോര്ടെര്‍ എന്നീ രോഗങ്ങളിലും ഇതേ കാരണമാണ് ഉണ്ടാകുന്നത്. ഹോര്‍മോണ്‍ സമതുലനാവസ്ഥ നിലനില്‍ക്കണമെങ്കില്‍, ശരീരത്തിലെ ചില ജൈവ വൈദ്യുത പ്രേഷണങ്ങള്‍ നന്നായിരിക്കണം. അതായതു അതിര് കടന്ന ഉത്തേജനം കൊടുക്കുന്ന നാഡീ പ്രേഷകവും (excitatory neurotransmitters ), ഈ അമിത ഉത്തേജനത്തെ തടയുന്ന നാഡീ പ്രേഷകവും (inhibitory neurotransmitters ) നമ്മുടെ ശരീരത്തില്‍ ഉണ്ട്. രോഗങ്ങളെ തടയാന്‍ ഇവ തമ്മിലുള്ള സമതുലനാവസ്ഥ ആവശ്യമാണ്.

ആര്‍ക്കൊക്കെ വരാം
ഇത് ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും വരാം. എങ്കിലും കൌമാരക്കാരിലും യുവത്തത്തിന്റെ തുടക്കത്തിലും ആണ് കൂടുതല്‍ കാണുക. വളരെ കുറച്ചു ശതമാനം ബാല്യത്തില്‍ തന്നെ കാണാന്‍ സാധിക്കും.

ചികിത്സ
ഫലപ്രദമായ ചികിത്സക്കുള്ള നിരീക്ഷണങ്ങള്‍ ഇപ്പോഴും നടക്കുന്നു. സൈക്കോതെറാപ്പിയും ഡ്രഗ്തെറാപ്പിയും ആവശ്യമാണ്‌. ഡ്രഗ്തെറാപ്പിക്ക് ശേഷമാണ് സൈക്കോതെറാപ്പി ചെയ്യുന്നത്. ബന്ധുക്കളുടെയും കൂട്ടുകാരുടെയും സഹായ സഹായ സഹകരണങ്ങള്‍ ഇതിനു ആവശ്വം ആണ്. നിങ്ങള്‍ക്കോ, ബന്ധുക്കള്‍ക്കോ, കൂട്ടുകാര്‍ക്കോ OCD ഉണ്ടെങ്കില്‍ ഉടന്‍ ഫാമിലി ഡോക്ടറെ സമീപിക്കണം. ഇത് പൂര്‍ണമായി മാറ്റാവുന്ന രോഗമാണ്.



..... Next article Panic Disorder

Tuesday, February 7, 2012

ഭയം



ഭയം എന്ന വികാരം മനുഷ്യനെ വേട്ടയാടുന്നത് വിവിധ തരത്തിലാണ്. ഒരര്‍ഥത്തില്‍ പറഞ്ഞാല്‍ ജീവന്റെ നിലനില്പിന് വേണ്ടിയുള്ള മനസ്സിന്റെ ആദ്യ പ്രതിരോധ നടപടിയാണ് അത്. മനശാസ്ത്രപരമായി എല്ലാ ഭയങ്ങളുടെയും അടിസ്ഥാനം മരണഭയം ആണ്. ഏതു ചെറിയ ഭയത്തിന്റെ കാരണം എടുത്തു പരിശോധിച്ചാലും പൂജ്യത്തില്‍ നിന്ന് തുടങ്ങി നൂറില്‍ അവസാനിക്കുന്ന ആ കാരണം മരണത്തില്‍ ചെന്നവസാനിക്കും. ഭയം മനുഷ്യന്റെ പല വികാരങ്ങളില്‍ ഒന്നാണെങ്കിലും അത് മനുഷ്യന് ഗുണവും ദോഷവും ചെയ്യുന്നു. ഭയം പല അപകടങ്ങളില്‍ നിന്നും മനുഷ്യനെ രക്ഷിക്കുന്നു. എന്നാല്‍ അകാരണ ഭയം രോഗങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. ലോകത്തില്‍ ഒരിക്കലെങ്കിലും ഭയക്കാത്ത ആരും ഉണ്ടാവില്ല.

എന്താണ് ഭയം (fear )

സാധാരണ ഭയം നാഡീ വ്യവസ്ഥയുമായി ബന്ധമുള്ള ഒന്നാണ്. ഭയം ഉണര്‍ത്തുന്ന സന്ദര്‍ഭം ഉണ്ടാകുമ്പോള്‍ നമ്മുടെ കേന്ദ്ര നാഡീ വ്യവസ്ഥ,
ശരീരത്തെയും മനസ്സിനെയും അവയെ നേരിടാന്‍ സജ്ജമാക്കുന്നു. ഭയം തലച്ചോറിലെ തലാമസില്‍ എത്തുമ്പോള്‍, തലാമസ് (thalamus ) വിവരങ്ങളെ സ്വീകരിച്ചു sensory cortex എന്ന സ്ഥലത്ത് എത്തിക്കും. അവിടെ നിന്നും സിഗ്നലുകള്‍ hypothalamus (fight or flight ), amygdala (ഭയം), hippocampus (ഓര്മ) എന്നീ കേന്ദ്രങ്ങളിലേക്ക് കൊടുക്കുന്നു. ഇങ്ങിനെയാണ്‌ ഭയം എന്ന പ്രക്രിയ തലച്ചോറില്‍ നടക്കുന്നത്.

adrenal gland പുറപ്പെടുവിക്കുന്ന corticosteroid ന്റെ ഭാഗമായ cortison എന്ന ഹോര്‍മോണ്‍ ഫോബിയ പ്രതിരോധത്തിന് ഉപയോഗിക്കുന്നു. ഇത് ശരീരത്തില്‍ കുറഞ്ഞാല്‍ ഫോബിയ കൂടും.

ഫോബിയ (phobia )

മുകളില്‍ പറഞ്ഞിരിക്കുന്ന സാധാരണ ഭയം ആണെങ്കിലും, മനസ്സിന്റെ അകാരണ ഭയത്തെ സൂചിപ്പിക്കാന്‍ മനശാസ്ത്രത്തില്‍ ഭയത്തെ ഫോബിയ എന്നാണ് പറയുന്നത്. panic disorder , anxiety disorder , psychosis , schizophrenia ഇവയിലൊക്കെ ഭയം ഉണ്ടെങ്കിലും അത് ആ മാനസിക രോഗത്തിന്റെ ഭാഗമായാണ് പരിഗണിക്കുന്നത്. ഇവിടെ ഫോബിയ എന്ന് പറയുന്നത് ഒരു വലിയ മാനസിക രോഗം അല്ല എന്നാല്‍ മനശക്തിയുടെ കുറവാണെന്ന് പറയാം.

എന്താണ് ഫോബിയ

നിരുപദ്രവകാരികള്‍ ആയ വസ്തുക്കളോടോ, ജീവിയോടോ, സ്ഥലത്തോടോ, ഇരുട്ടിനോടോ, വെള്ളത്തിനോടോ അങ്ങിനെ അനേകം വസ്തുക്കളോട് നമ്മുടെ മനസ്സിനുണ്ടാകുന്ന അകാരണവും യുക്തിരഹിതവും ആയ ഭയം ആണ് ഫോബിയ. ഇത് ശരീരത്തിന് അലര്‍ജി വരുന്നത് പോലെയാണ്. അലര്‍ജിയുടെ സാങ്കേതിക കാരണങ്ങള്‍ എല്ലാവര്ക്കും അറിയില്ലെങ്കിലും ഏകദേശം എങ്ങിനെ ഉണ്ടാകുന്നു എന്നത് ഇപ്പോള്‍ കൊച്ചു കുട്ടികള്‍ക്ക് പോലും അറിയാം. അതത്ര വ്യാപകമാണ്. അതായതു നിരുപദ്രവകാരികള്‍ ആയ വസ്തുക്കളോട് ശരീരത്തിനുണ്ടാകുന്ന അമിത പ്രതികരണമാണ് അത്. അലര്‍ജി ശരീരത്തിനാനെങ്കില്‍ ഫോബിയ മനസ്സിനാനെന്നു മാത്രം. അനേകം ഫോബിയകള്‍ ഉണ്ട്.

ഉദാ: ഉയരത്തോടുള്ള ഭയം (acrophobia ), അടച്ചിട്ട സ്ഥലത്തോടുള്ള ഭയം (clausophobia ), വെള്ളത്തോടുള്ള ഭയം (acquaphobia ), ശബ്ദത്തോടുള്ള ഭയം (accoustophobia ) ഇങ്ങിനെ ‍മനുഷ്യനെ അലട്ടുന്ന ഭയം നിരവദിയാണ്.

പ്രസിദ്ധ മനശാസ്ത്രന്ജന്‍ ആയിരുന്ന John B Watson തന്റെ Little Albert Experiment എന്ന പുസ്തകത്തില്‍ ഫോബിയ എന്ന പ്രതിഭാസത്തിന്റെ ഒരു case study ആണ് നടത്തിയിരിക്കുന്നത്. അതനുസരിച്ച് ജന്മവാസന‍ (instinct ) യെക്കാള്‍ മനുഷ്യന്റെ ഭയത്തെ നിയന്ത്രിക്കുന്നത്‌ പരിതസ്ഥിതികളും, ചുറ്റുപാടുമുള്ള വസ്തുക്കളോടുള്ള പ്രതികരണവും ആണ്. ഇവിടെ ഫ്രോഇടിയന്‍ തിയറി ആകുന്ന ജന്മവാസന‍ (instinct ) യെ ചോദ്യം ചെയ്തിരിക്കയാണ് വാട്സണ്‍.

സാധാരണ മനുഷ്യനെ അലട്ടുന്ന ചില സന്ദര്‍ഭങ്ങള്‍ താഴെ കൊടുക്കുന്നു;

തവള, പാറ്റ, പഴുതാര, പാമ്പ്‌, എലി, ഇഴജന്തുക്കള്‍, ഉയരം, വെള്ളം, അടച്ചിട്ട സ്ഥലങ്ങള്‍, ഇരുട്ട്, ശബ്ദം, ടണലുകള്‍, മരണം, യുദ്ധം, കൊള്ളക്കാര്‍, തീവ്രവാദം, ഇങ്ങിനെ എണ്ണമറ്റ വസ്തുക്കള്‍ ഫോബിയ ഉണ്ടാക്കുന്നുണ്ട്.

ഈ ഫോബിയ എന്നതിന്റെ ചെറിയ ഒരുദാഹരണം പറയുമ്പോള്‍ എനിക്ക് എന്റെ സഹോദരി (ചേച്ചി) യുടെ കാര്യം ആണോര്‍മ വരുന്നത്. ചേച്ചിക്ക് പണ്ട് മുതലേ തവളയെ പേടിയായിരുന്നു. ഞങ്ങള്‍ കുഞ്ഞുനാളില്‍ സമ്മാനമാണെന്ന് പറഞ്ഞു തവളയെ പിടിച്ചു പൊതികെട്ടി ചേച്ചിക്ക് കൊടുക്കുമായിരിന്നു. വലിയ കൊതിയോടു ചേച്ചി പൊതി തുറക്കും. ഉടനെ തവള നേരെ മുഖത്തോട്ടൊരു ചട്ടവും ഓട്ടവും ആയിരിക്കും. ഇത് മതി പേടിച്ചു വലിയ വായില്‍ ഒച്ച വെച്ച് തളര്‍ന്നു താഴെ വീഴാന്‍. എന്റെ അമ്മയ്ക്കും പാമ്പുകളോട് ഭയം ആയിരുന്നു. അകലെ കൂടെ പോകുന്ന പാമ്പിനെ പോലും നോക്കാന്‍ പോലും പേടി ആയിരുന്നു.

ഇനി എന്റെ കഥ പറയാം, എനിക്കും കുഞ്ഞു നാളില്‍ മണ്ണിരയോട് വല്ലാത്ത അറപ്പും പേടിയും ആയിരിന്നു. ഇന്ന് കുറച്ചൊക്കെ മാറി എന്ന് പറയാം. ഇത് മാറാന്‍ കുറേശ്ശെ കുറേശ്ശെ അടുത്തിഴപഴകാന്‍ നോക്കണം. പക്ഷെ കൂടുതല്‍ അടുത്തിടപഴകാന്‍ പോയാല്‍. പല പ്രശ്നങ്ങളും ഉണ്ടാകും എന്നതും ഒരു സത്യം ആണ്. എന്റെ അനുഭവം തന്നെ പറയാം, ഞാന്‍ ചെറുപ്പത്തില്‍ എലി, ചേര, ഓന്ത്, എട്ടുകാലി, അട്ട, നീര്‍കോലി, ആമ ഇവയൊക്കെ ആയി അടുത്തിടപഴകാന്‍ സമയം കണ്ടെത്തിയിരുന്നു, ഫലമോ ഈ ജീവികളില്‍ പലതും അവസാനം എന്നെ കടിച്ചിട്ട്‌ പോയി. ചേര കടിച്ചപ്പോള്‍ എനിക്ക് പേടി ഇല്ലായിരിന്നു (സാധാരണ ചേര കടിക്കില്ല ചുറ്റുകയാണ് ചെയ്യുന്നത്). കാരണം മഞ്ഞചേരക്ക് വിഷം ഇല്ലെന്നു ഞാന്‍ മനസ്സിലാക്കിയിരുന്നു. പക്ഷെ വീട്ടുകാര്‍ക് പേടിയായി രണ്ടു ദിവസം ഹോസ്പിറ്റലില്‍ അട്മിറ്റായിരിന്നു. എട്ടുകാലി, എലി ഇവയൊക്കെ കടിച്ചപ്പോള്‍ തുളസിയില വെള്ളത്തില്‍ കലക്കി കുടിച്ചു.

സൂക്ഷിക്കുക

ഹോസ്പിടലുകളില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികളില്‍ പ്രത്യേകിച്ചു പെണ്‍കുട്ടികളില്‍, ചില അന്ധ വിശ്വാസങ്ങള്‍ കടന്നുകൂടി, അകാരണ ഭയത്തോടും അത് പിന്നെ ഫോബിയ എന്ന പ്രതിഭാസത്തിലേക്കും കടന്നു കൂടാറുണ്ട്. കാരണം അവര്‍ ഭാവിയെ കുറിച്ച് ചിന്തിക്കുകയും ഒജോബോര്ദ്, കൂടോത്രം ഇവയിലൂടെ യാധര്ധ്യ ബോധവും, അനിശ്ചിതത്വ ഭാവിയുടെ വരും വരായകകളെക്കുറിച്ച് ചിന്തിച്ചു മാനസിക അസുന്തലാവസ്തയുമായി ആയിരിക്കും വീടുകളില്‍ വന്നു കയറുക. ഇവര്‍ ഫോബിയ, panic disorder ഇവക്കൊക്കെ അടിമപ്പെടാന്‍ സാധ്യതയുണ്ട്.

എങ്ങിനെ നേരിടാം

ഇങ്ങിനെയുള്ള ഭയത്തെ നേരിടാന്‍ നാം അവയില്‍ നിന്ന് അകന്നു പോകുന്നതിനു പകരം ചെറുതായി ചെറുതായി സൌഹൃദം സ്ഥാപിച്ചു, അവയുമായി cope ആകുകയെ നിവൃത്തിയുള്ളൂ. ഉദാ: ആദ്യം അവയുടെ പടത്തെ നോക്കുക, പിന്നെ പിന്നെ വീഡിയോ നോക്കുക, പിന്നെ യഥാര്‍ഥ വസ്തുവുമായി പതിയെ പതിയെ താതാത്മ്യം പ്രാപിക്കുക. അങ്ങിനെ പൂര്‍ണതയില്‍ എത്തുക. എങ്കിലും സൂക്ഷിക്കുക.


Wednesday, January 4, 2012

മനസ്സിന്റെ ത്രിത്വ തലങ്ങള്‍

മനസ്സ് വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന ഒരു മഞ്ഞുമല പോലെയാണ്. ഇത് മനസ്സിന്റെ ഭാവനാ ചിത്രം ആണ്. തലച്ചോറില്‍ ഇങ്ങിനെയോന്നില്ല.



നാം ചിലരെക്കുറിച്ച് അയാള്‍ വലിയ "ഈഗോ" ഉള്ളവനാണെന്ന് വലിയ തലക്കനം (വലിയഭാവം) കാണിക്കുന്നവരെ കുറിച്ച് പറയാറുണ്ടല്ലോ. മനശാസ്ത്ര അര്‍ത്ഥതലത്തിലും അങ്ങിനെ ഏകദേശം അര്‍ഥം വരുന്ന ഒരു ശബ്ദം ആണത്. ദൈവിക ദൈവികസങ്കല്പത്തില്‍ ചില മതങ്ങളില്‍ (ഉദാ: ഹിന്ദുമതം, ക്രിസ്തുമതം) ദൈവത്തിനു മൂന്നു മൂര്‍ത്തികള്‍ ഉണ്ട്. എന്നത് പോലെ മനുഷ്യ മനസ്സിനും മൂന്നു തലങ്ങള്‍ വീതം ഉണ്ട്. ഈ ത്രിത്വ തലങ്ങളിലൂടെ മനസ്സിന്റെ മറിമായങ്ങള്‍ മനസ്സിലാക്കുന്നത്‌ വളരെ കൌതുകം ഉണര്‍ത്തുന്ന ഒന്നാണ്. ഗ്രീക്ക് തത്വ ചിന്തകരായ പ്ലേടോയും അരിസ്ടോടിലും വ്യക്തിത്വത്തിന് മൂന്നു തലങ്ങള്‍ ഉണ്ടെന്നു കണ്ടെത്തിയിരുന്നു.

സന്തോഷത്തേയും സന്താപത്തെയും കാണിക്കുന്ന മനുഷ്യന്റെ സ്വഭാവത്തെ പൊതുവേ പത്തായി തിരിക്കാം

1 ) വളരെ മുന്കോപികള്‍
2 ) വളരെ ക്ഷമ ഉള്ളവര്‍
3 ) എപ്പോഴും സന്തോഷം ഉള്ളവര്‍
4 ) ‍ എത്ര ദേഷ്യം, ദുഃഖം, സന്തോഷം ഇവയൊക്കെ വന്നാലും പുറമേ കാണിക്കാത്തവര്‍
5 ) എല്ലായിപ്പോഴും ശാന്തത പ്രകടിപ്പിക്കുന്നവര്‍. ഇവര്‍ വളരെ ചുരുക്കം ആയിരിക്കും.
6 ) നന്നായി ചിരിക്കാനോ, സന്തോഷം പ്രകടിപ്പിക്കാനോ അറിയാത്തവര്‍
7 ) ദുഃഖം, ദേഷ്യം ഇവ പ്രകടിപ്പിക്കാന്‍ അറിയാത്തവര്‍.
8 ) പെട്ടെന്ന് ചിരിയും കരച്ചിലും വരുന്നവര്‍
9 ) ഒരിക്കലും ചിരിക്കാത്തവര്‍
10) എപ്പോഴും ചിരിക്കുന്നവര്‍

ഇങ്ങിനെ എത്രയോ മനുഷ്യര്‍ നമ്മുടെ ഇടയില്‍ ഉണ്ട്. ഇതൊക്കെ പാരമ്പര്യം, ജന്മവാസന (instinct ), വിദ്യാഭ്യാസം, സാമൂഹ്യമായ ഇടപെടല്‍ എന്നിവ കൊണ്ട് രൂപപ്പെടുന്നതാണ്. എന്നാല്‍ പ്രവര്‍ത്തികള്‍ ചെയ്യുമ്പോള്‍ മനുഷ്യന്റെ മനസ്സിന്റെ ഉള്ളില്‍ നന്മ തിന്മകളുടെ യുദ്ധം (conflicts ) നടക്കുന്നത് സ്വാഭാവികമാണ്. ഈ സംഗതികളെ നിയന്ത്രിക്കുന്ന നമ്മുടെ മനസ്സിന്റെ ആ മൂന്നു തലങ്ങളെക്കുറിച്ച് അല്പം ചിന്തിക്കാം;

ഈദ്, ഈഗോ, സുപ്പര്‍ ഈഗോ

മനുഷ്യന് ബോധമനസ്സ്, ഉപബോധമനസ്സ്, അബോധമനസ്സ് എന്നീ മൂന്നു ഖടനാപരമായ തലങ്ങളും ഇവയെ നിയന്ത്രിക്കുകയും സന്തത സഹചാരിയുമായി കൂടെ കാണുന്ന മൂന്നു പ്രവര്‍ത്തനപരമായ തലങ്ങളും ഉണ്ട്. അവയാണ് ഈദ്, ഈഗോ, സൂപ്പര്‍ ഈഗോ എന്നിവ.

ഈദ്ഈദ് ജന്മവാസനകളുടെ നിറകുടമാണ്. സാമൂഹ്യബോധമോ, യാഥാര്ധ്യ ബോധമോ ഈദിനില്ല. ജനിക്കുന്ന ഒരു കുഞ്ഞിനു മനസ്സില്‍ ഈദ് മാത്രമേ ഉള്ളു.

ഈഗോഇത് ബാഹ്യ യാഥാര്ധ്യങ്ങളോട് ഏറ്റവും അടുത്ത് നില്കുന്നു. ഈദിന്റെ ആഗ്രഹം മനസ്സിലാക്കി ഏറ്റവും അനുയോജ്യമായി ഭൌതിക കാര്യങ്ങളുടെ പൂര്‍ത്തീകരണം ആണ് കക്ഷിയുടെ ലക്‌ഷ്യം. ചെയ്തു പോയ കാര്യത്തില്‍ തെറ്റുണ്ടെങ്കില്‍ പശ്ചാത്തപമോ കുറ്റബോധമോ ഈഗോക്കില്ല. എല്ലാക്കാര്യത്തിലും ഈദിന് കൂട്ടുണ്ടാകും.

സുപ്പര്‍ ഈഗോനന്മകളുടെയും ഗുണങ്ങളുടെയും വിളനിലമാണ് സുപ്പര്‍ ഈഗോ. സാമൂഹികവും സാംസ്കാരികവുമായ ഇടപെടലിലൂടെയാണ് സുപ്പര്‍ ഈഗോ വികസിച്ചു വരുന്നത്. സമൂഹ്യമൂല്യങ്ങളില്‍ നിന്നും ഉരിതിരിയുന്ന കുറ്റബോധം ego ideal ആണ്. അതൊരു സത്ഗുണ സമ്പന്ന പീഠം ആണ്. ആ സ്വര്‍ഗ്ഗ പടിവാതിലില്‍ എത്തിപ്പെടാന്‍ പ്രയാസമാണ്. അടുക്കുന്തോറും അകന്നകന്നു പോകും.

ഒരു കുഞ്ഞിന്റെ വളരുന്ന സാഹചര്യത്തില്‍ അതിനെ സമൂഹത്തില്‍ നിന്നും അകത്തി നിര്‍ത്തിയാല്‍, അവനില്‍ ഈദും, ഈഗോയും മാത്രമേ കാണൂ. സുപ്പര്‍ ഈഗോ കാണില്ല. ഈ മൂന്നു തലങ്ങളും ബോധ, ഉപബോധ, അബോധ മനസ്സുകളില്‍ പ്രവര്‍ത്തിക്കുന്നു.

ഖടനാപരമായ മൂന്നു തലങ്ങള്‍
മനുഷ്യന് ബോധമനസ്സ്, ഉപബോധമനസ്സ്, അബോധമനസ്സ് എന്നീ മൂന്നു തലങ്ങള്‍ ഉണ്ടല്ലോ. അവയില്‍ നന്നായി നമുക്കറിയാവുന്നത്‌ ബോധമനസ്സിനെ മാത്രമാണ്. അല്പം താഴെയായി ഉപബോധ മനസ്സും. അല്പം മിനക്കെട്ടാല്‍ ഉപബോധമനസ്സും മനസ്സിലാകും. ഉദാ: നാം നന്നായി പഠിച്ചു വെച്ചിരുന്ന കാര്യങ്ങള്‍ പെട്ടെന്ന് മനസ്സില്‍ വരുന്നില്ല. പക്ഷെ അല്പം പരിശ്രമിച്ചാല്‍ ഓര്മ തിരിച്ചു വരുന്നു. ഇതാണ് ഉപബോധ മനസ്സ്. ഓര്‍മ്മിക്കല്‍, ഹിപ്നോസിസ് എന്നിവ വഴി ഉപബോധ മനസ്സ് പുറത്തു വരുന്നു. മനശാസ്ത്രത്തിന്റെ പിതാവായ സിഗ്മണ്ട് ഫ്രൊഇദ് അബോധ മനസ്സിനെ മനസ്സിലാക്കിയത് പോലെ വേറൊരു ശാസ്ത്രഞ്ജന്‍ മനസ്സിലാക്കിയിട്ടില്ല. ഏറ്റവും ആഴത്തിലുള്ള തലമാണ് അബോധമനസ്സ്. ദ്വന്ത വ്യക്തിത്വം (dual personality ), മാനസിക വിരേചനം (catarsis ), പ്രത്യയനം (hypnosis ), Abreaction എന്നിവ വഴി ഇത് പുറത്തു വരുന്നു.

മനസ്സിലെ സങ്കര്‍ഷങ്ങള്‍ (conflicts of mind )
ഒരു മനുഷ്യന്‍ നമുക്ക് വലിയ ദ്രോഹം ചെയ്തെന്നു വെയ്ക്കുക. അങ്ങിനെ നമുക്കവന്‍ ഒരു ശത്രുവായി മാറുന്നു. ഇവിടെ ഈദ് പറയുന്നു “എനിക്കവനെ എങ്ങിനെയും നശിപ്പിക്കണം”. ഈഗോ പറയും “അയാള്‍ അത്ര നിസ്സാരന്‍ ഒന്നുമല്ല. വിട്ടുകള." എന്നാല്‍ സുപ്പര്‍ ഈഗോ പറയുന്നു “ശത്രുത കൊണ്ടെന്തു നമുക്ക് കിട്ടും. ഒരു കരണത്തടിക്കുന്നവന് മറുകരണം കാട്ടികൊടുക്കനല്ലേ പറയുന്നത്. ശത്രുത അവസാനിപ്പിച്ചു അയാളുമായി രമ്യതയില്‍ ആകാം.” ഇവിടെ നന്മയും തിന്മയും തമ്മിലുള്ള സങ്കര്‍ഷങ്ങള്‍ ആണ് മനസ്സില്‍. അബോധ മനസ്സില്‍ ഈദ് എന്ന തിരിച്ചറിവില്ലാത്ത ഭാഗവും സുപ്പര്‍ ഈഗോ എന്ന നന്മയെ തിരിച്ചറിയുന്ന ഭാഗവും തമ്മില്‍ എപ്പോഴും സങ്കര്‍ഷത്തില്‍ ആണ്. ഈദിന്റെ ഇഷ്ടമനുസരിച്ച് ഈഗോ പല കാര്യങ്ങളും ചെയ്യന്നു. എങ്കിലും സുപ്പര്‍ ഈഗോ എന്ന മനസാക്ഷി അതൊരു നൊമ്പരമായി മനസ്സില്‍ സൂക്ഷിക്കുന്നു. ഇങ്ങിനെ ഇഷ്ടാനിഷ്ടങ്ങളെ മനസ്സിന്റെ സങ്കര്‍ഷങ്ങളില്‍ ബലിയര്‍പ്പിക്കുമ്പോള്‍, ചില ഇഷ്ടങ്ങളെയും അനിഷ്ടങ്ങളെയും ഈഗോ അബോധ മനസ്സിലേക്ക് മനപൂര്‍വം തിരുകി കയറ്റുന്നു. ഇവ ദ്വന്ത വ്യക്തിത്വം, ഹിപ്നോസിസ്, മാനസിക വിരേചനം പോലുള്ള പ്രതിഭാസത്തിലൂടെ പുറത്തു വരുന്നു.

പ്രതിരോധ മാര്‍ഗങ്ങള്‍ (Defence mechanisms )
പല മനുഷ്യരുടെയും പെരുമാറ്റങ്ങള്‍ മനസ്സിലെ സങ്കര്‍ഷങ്ങള്‍ അയവ് വരുത്താനുള്ള പ്രതിരോധ മാര്‍ഗങ്ങള്‍ ആണ്. ഇവയെ ഈഗോ പ്രതിരോധ മാര്‍ഗങ്ങള്‍ (Ego Defence mechanisms ) എന്ന് പറയുന്നു. താഴെ ചില ഉദാഹരണങ്ങള്‍ കാണുക;

1 ) താന്‍ പ്രണയിച്ച ആളിനെ സ്വന്തമാക്കാന്‍ ‍ പറ്റാതെ വരുന്ന കാമുകന്‍ ‍ പ്രണയ കവിതകള്‍ എഴുതി ആ സങ്കര്ഷത്തിനു അയവ് വരുത്തുന്നു. പല പ്രസിദ്ധ കവിതകളും ഇങ്ങിനെയുണ്ടായിട്ടുണ്ട്. ഈ പ്രതിരോധത്തിന് sublimation എന്ന് പറയുന്നു.

2 ) തന്റെ പണക്കാരനായ ബന്ധുവിനെ ഇഷ്ടമില്ലാത്തതിനാല്‍ അദ്ധേഹത്തിന്റെ മരണം ആഗ്രഹിക്കുകയും സുപ്പര്‍ ഈഗോ അത് എതിര്‍ക്കുകയും ചെയ്യുന്നു ഈ പ്രതിരോധം മാറിമറിഞ്ഞു ഓഫീസിലെ മാനജരോട് വഴക്കിടുകയും ജോലിയില്‍ താല്പര്യം കുറഞ്ഞു ഒരു വഴക്കാളി ആയി മാറുന്നു. ഇതിനു സ്ഥാനഭ്രംശം (displacement ) എന്ന് പറയുന്നു.

3 ) മധ്യവസ്സായ ഒരു അവിവാഹിതയായ യുവതി തനിക്കു ഒരു കാമുകനെ വേണമെന്ന് ആഗ്രഹിക്കുകയും സുപ്പര്‍ ഈഗോക്ക് അതിഷ്ടമില്ലാതെ വരുകയും ചെയ്യുന്നു. പക്ഷെ ആ libidinal ഊര്‍ജം മാറിമറിഞ്ഞു കട്ടിലിനടിയില്‍ ആരോ ഒളിഞ്ഞ് ഇരിക്കുന്നതായി എപ്പോഴും ഭയക്കുന്നു. മനസ്സിന്റെ ഈ ചാന്ചാട്ടത്തെ Reaction formation എന്ന് പറയുന്നു.

4 ) ഈഗോക്കും സുപ്പര്‍ ഈഗോക്കും ഇഷ്ടമില്ലാത്ത കാര്യങ്ങളെ ഈഗോ അബോധ മനസ്സിലേക്ക് തിരുകി കയറ്റുന്നു. ഇതിനു നിര്‍മാര്‍ജനം (repression ) എന്ന് പറയുന്നു. ഈ പ്രതിരോധം പലപ്പോഴും പൂര്‍ണമാകാറില്ല. ഇത് ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു.

5 ) ഇങ്ങനെ പൂര്‍ത്തിയാകാത്ത repression ഭാവിയില്‍ രോഗങ്ങളായി പരിണമിക്കുന്നു. ഇതിനെ പുനര്മാറ്റം (conversion ) എന്ന് പറയുന്നു. ഹിസ്ടീരിയ പോലുള്ള മാനസിക രോഗങ്ങളില്‍ ഇതാണ് സംഭവിക്കുന്നത്‌.

6 ) കടുത്ത മാനസിക സങ്കര്‍ഷം മൂലം ചെറുപ്പകാലത്തിലേക്ക് മനസ്സ് ചുരുങ്ങി ചുരിങ്ങി പോകുന്ന അവസ്ത്തയുണ്ടാകുന്നു. ഇതിനെ അധോഗമനം (regression ) എന്ന് പറയുന്നു. ഇത് തന്നെ രണ്ടു തരം ഉണ്ട്. ego regression ഉം libidinal regression ഉം. സ്കിസോഫ്രീനിയ പോലുള്ള മാനസിക രോഗങ്ങളി ഇതാണ് സംഭവിക്കുന്നത്‌.

7 ) മാതാപിതാക്കള്‍, നേതാക്കള്‍, അധ്യാപകര്‍, സിനിമാ നടന്മാര്‍ ഇവരെ ഈഗോയും, സുപ്പര്‍ ഈഗോയും അനുകരിക്കാന്‍ ശ്രമിക്കുന്നു. അവരുടെ ഭാവങ്ങള്‍ അനുകരിച്ചു അഭിനയിക്കാന്‍ തുടങ്ങുന്നു. ഇതിനെ സാത്മ്യവത്കരണം (identification ) എന്ന് പറയുന്നു.

8 ) സുപ്പര്‍ ഈഗോയുടെ ശക്തമായ പ്രതിരോധമാണ് introjection. വേറൊരു വ്യക്തിയുടെ ഭാവങ്ങളും, പെരുമാറ്റങ്ങളും അനുകരിച്ചു അബോധ മനസ്സിന്റെ മിഥ്യാ ഭാവന അയാള്‍ താന്‍ തന്നെയെന്നു ഉറക്കുന്നു. പിന്നതു ഒരു ധ്വന്ത വ്യക്തിത്വമോ, സ്കീസോഫ്രീനിയയോ മറ്റോ ആയി പുറത്തു വന്നെന്നു വരാം.

9 ) ഈഗോക്കും, സുപ്പര്‍ ഈഗോക്കും അന്ഗീകരിക്കാന്‍ പ്രയാസമുള്ള കാര്യങ്ങള്‍ അത് മറ്റുള്ളവരിലേക്ക് ചാര്‍ത്തി മറുള്ളവരെ കള്ളന്മാര്‍ എന്ന് വിളിക്കുന്നു. ഇതിനെ പ്രതിഭലനം (projection ) എന്ന് പറയുന്നു.

10 ) ഹിപ്നോസിസ് നടത്തുന്ന ഒരു ഡോക്ടര്‍ തന്റെ രഹസ്യങ്ങള്‍ എല്ലാം അറിഞ്ഞെന്നു തോന്നുമ്പോള്‍ അയാള്‍ക് ആ ഡോക്ടറിനോട്‌ പ്രത്യേക അടുപ്പമോ അകല്‍ച്ചയോ ഉണ്ടാകുന്നു. ഇതിനു Transference എന്ന് പറയുന്നു. അതുപോലെ ഡോക്ടറിനു തിരിച്ചു രോഗിയോടും ആ വികാരം തോന്നാം അപ്പോള്‍ അതിനെ Counter Transference എന്ന് പറയുന്നു.

ഇങ്ങിനെയുള്ള മനസ്സിന്റെ ചാഞ്ചാട്ടം മനസ്സിലെ ഈഗോയുടെയും സുപ്പര്‍ ഈഗോയുടെയും പ്രതിരോധ മാര്‍ഗങ്ങള്‍ ആണെന്ന് സാധാരണക്കാരായ നാം മനസ്സിലാക്കിയാല്‍ ജീവിതത്തില്‍ പല പ്രശ്നങ്ങളും തരണം ചെയ്യാന്‍ സാധിക്കും.